Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ്; പ്രവാസി ലീഗല്‍ സെല്‍ ഹരജി ഹൈക്കോടതി സ്വീകരിച്ചു, കേസ് മാർച്ച് 10 ലേക്ക് മാറ്റി

കൊച്ചി- ഇന്ത്യയിലേക്കു  യാത്രചെയ്യുന്ന പ്രവാസികള്‍ക്ക്  ഏര്‍പ്പെടുത്തിയ പുതിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട്  പ്രവാസി  ലീഗല്‍  സെല്‍ (പ്ലീസ് ഇന്ത്യ)   കേരള  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി മാർച്ച് പത്തിലേക്ക് മാറ്റി. അടിയന്തര പ്രശ്നമാണെന്നും ഉചിതമായ നടപടികള്‍ ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് മറുപടി ആവശ്യപ്പെട്ടതായി പ്ലീസ് ഇന്ത്യക്കുവേണ്ടി ഹരജി സമർപ്പിച്ച  പ്രവാസി ലീഗല്‍ സെല്‍ ഡയരക്ടർ അഡ്. ജോസ് എബ്രഹാം അറിയിച്ചു.


വിദേശത്ത് കോവിഡ് പരിശോധന  നടത്തി നാട്ടിലെത്തുന്ന  പ്രവാസികള്‍  ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍   വീണ്ടും  വന്‍തുക നല്‍കി  കോവിഡ്  പരിശോധന നടത്തണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ്  ഹൈക്കോടതിയെ  സമീപിച്ചത്.


വിദേശത്തുനിന്ന്  വാക്‌സിനേഷന്‍ നടത്തി നാട്ടിലേക്കു  വരുന്നവര്‍  പോലും  ക്വാറന്റൈന്‍ ഉള്‍പ്പെടെഉള്ള  നടപടിക്കു വിധേയരാകണമെന്ന  നിബന്ധനയും  എടുത്തുകളയണമെന്ന് നിവേദനത്തില്‍  ആവശ്യപ്പെട്ടിരുന്നു.  എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ്  നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റുമായി യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം  വന്‍തുക നല്‍കി വീണ്ടും  ടെസ്റ്റ് നടത്തണമെന്നുള്ള  നിബന്ധന കടുത്ത  സാമ്പത്തിക  ചൂഷണം  മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്നും  ഹരജിയില്‍ ചൂണ്ടിക്കാട്ടി.


കോവിഡ് രോഗലക്ഷണമുള്ള ഒരാള്‍ക്കും ലോകത്തെ ഒരു എയര്‍പോര്‍ട്ടില്‍നിന്ന് മടക്കയാത്ര അനുവദിക്കില്ലെന്നിരിക്കെ 22 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വ്യവസ്ഥ ദുരിതത്തിലായ എല്ലാ പ്രവാസികളേയും ദുരന്തത്തിലേക്കും സാമ്പത്തിക പ്രയാസത്തിലേക്കും വലിച്ചിഴക്കുകയാണെന്ന്  അഡ്വ. ജോസ് അബ്രഹാമും പ്ലീസ് ഇന്ത്യ ചെയർമാന്‍ ലത്തീഫ് തെച്ചിയും പറഞ്ഞു.
 

Latest News