വെയ്ല്‍സ്- സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കോവിഡ് രോഗത്തേയും അവയുടെ വ്യാപന സാധ്യതകളെയും പഠിക്കുന്നതിനായി മലയാളി ശാസ്ത്രജ്ഞനായ സുധി പയ്യപ്പാട്ട് വികസിപ്പിച്ചെടുത്ത രീതിശാസ്ത്രത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം: മലിനജനങ്ങളിൽ സൂക്ഷ്മപരിശോധന നടത്തുക, വൈറസ് സാന്നിധ്യം കണ്ടെത്തുക.
ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയ്ൽസിലെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളികളാണ് മൈക്രോബയോളജിസ്റ്റായ സുധി പയ്യപ്പാട്ടും അദ്ദേഹത്തിന്റെ ഇരുപതംഗ ശാസ്ത്രസംഘവും പരിശോധിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മാസം മുതൽക്കാണ് ഈ രീതിശാസ്ത്രം സ്വീകരിക്കപ്പെട്ടതും സുധി പയ്യപ്പാട്ട് ചുമതലയേറ്റെടുത്തതും. കോവിഡ് രോഗവ്യാപനത്തെ തിരിച്ചറിയുന്നതിൽ നിർണായകമായ സംഭാവനയാണ് ഈ സംഘം നൽകിക്കൊണ്ടിരിക്കുന്നത്.
കോവിഡ് രോഗബാധിതനായ ഒരാൾ മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്റെ ചില ശാരീരിക സ്രവങ്ങളിലൂടെ പുറത്തേക്ക് വമിപ്പിക്കാനും തുടങ്ങും. ചുമയ്ക്കുമ്പോഴും കുളിക്കുമ്പോഴും പല്ല് തേച്ച് തുപ്പുമ്പോഴുമെല്ലാം ഇവ പുറന്തള്ളപ്പെടും. ടോയ്ലറ്റ് പൈപ്പുകളിലൂടെയും മറ്റും ഇവ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിലെത്തിച്ചേരും. ഇവിടെ നിന്ന് ശേഖരിക്കുന്ന ജലത്തിന്റെ പരിശോധനയിലൂടെ ഓരോ കമ്യൂണിറ്റിയിലും എത്രമാത്രം അളവിൽ കോവിഡ് വ്യാപനമുണ്ടെന്നത് തിരിച്ചറിയാൻ സാധിക്കും.
കോവിഡ് ബാധിതനായ ഒരു വ്യക്തി അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ വൈറസ്സിനെ പുറത്തേക്ക് വമിക്കാൻ തുടങ്ങുമെന്നതിനാൽ ഏത്രയും നേരത്തെ ഓരോ പ്രദേശത്തെയും കോവിഡ് വ്യാപന സാധ്യത തിരിച്ചറിയാൻ ഈ പരിശോധന വഴി സാധിക്കുന്നു.