തൃശൂർ- കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരള സർക്കാറിനെതിരെ നടത്തിയ പ്രസ്താവനകൾ മൃദു ഹിന്ദുത്വ സമീപനത്തിന് തെളിവാണെന്നും ബിജെപിയുമായി വോട്ടു കച്ചവടമുണ്ടാകുമെന്നും സി.പി.എം ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തൃശൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. രാഹുൽ കടലിൽ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകം മാത്രമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിൽ കേരള സർക്കാറിനെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ സി.പി.എം- ബി.ജെ.പി ഒത്തുകളി ആരോപിച്ച അദ്ദേഹം സി.പി.എം കൊടി പിടിക്കുന്നവർക്ക് ഏത് ജോലിയും ലഭിക്കുമെന്നും പറഞ്ഞിരുന്നു.
ബിജെപിയെ എതിർക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോൺഗ്രസും ഘടക കക്ഷികളും പറയുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ബി.ജെ.പി മുസ്‍ലിം ലീഗിനെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. രമേശ് ചെന്നിത്തല സമര നാടകങ്ങൾ നടത്തുകയാണ്. കേന്ദ്രത്തില്‍ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോഴാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയത്.