കൊച്ചി- നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി തള്ളി. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹർജി സമർപ്പിച്ചത്.