സൗദിയില്‍ പ്രതിദിന കൊറോണ കേസുകള്‍ വര്‍ധിക്കുന്നു; ആറ് മസ്ജിദുകള്‍ കൂടി അടച്ചു

റിയാദ് - സൗദിയില്‍ പ്രതിദിന കൊറോണ കേസുകളില്‍ വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 353 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുത്.
അതിനിടെ പള്ളിയില്‍ നമസ്‌കരിക്കാനെത്തിയവരില്‍ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ആറു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഇതോടെ പതിനേഴു ദിവസത്തിനിടെ രാജ്യത്ത് അടച്ച പള്ളികളുടെ എണ്ണം 141 ആയി. ഇതില്‍ 125 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
റിയാദ് പ്രവിശ്യയില്‍ മൂന്നു മസ്ജിദുകളും കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍ എന്നിവിടങ്ങളില്‍ ഓരോ പള്ളികളുമാണ് ഇന്നലെ അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പതിനേഴു മസ്ജിദുകള്‍ ഇന്നലെ തുറന്നു. ഹായില്‍ പ്രവിശ്യയില്‍ ആറു മസ്ജിദുകളും റിയാദ് പ്രവിശ്യയില്‍ അഞ്ചു പള്ളികളും കിഴക്കന്‍ പ്രവിശ്യയിലും തബൂക്കിലും രണ്ടു മസ്ജിദുകള്‍ വീതവും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും നജ്‌റാനിലും ഓരോ പള്ളികളുമാണ്  തുറന്നത്.

രാജ്യത്ത് പുതുതായി 280 പേര്‍ രോഗമുക്തി നേടുകയും അഞ്ചു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 483 പേര്‍ അടക്കം 2,531 കൊറോണ ബാധിതര്‍ ചികിത്സയിലാണ്. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 45,388 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
റിയാദ്-186, കിഴക്കന്‍ പ്രവിശ്യ-67, മക്ക-43, മദീന-10, അസീര്‍-9, ഉത്തര അതിര്‍ത്തി പ്രവിശ്യ-9, ഹായില്‍-7, അല്‍ഖസീം-6, അല്‍ജൗഫ്-6, ജിസാന്‍-3, അല്‍ബാഹ-3, നജ്‌റാന്‍-2, തബൂക്ക്-2 എന്നിങ്ങിനെ സൗദിയിലെ പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News