ചൈനീസ് നിക്ഷേപം അനുവദിക്കില്ല; റിപ്പോർട്ടുകൾ തെറ്റെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ചൈനയിൽ നിന്നുള്ള യാതൊരു നിക്ഷേപവും അനുവദിക്കാൻ ഇന്ത്യക്ക് പരിപാടിയില്ലെന്ന് റിപ്പോർട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ആധാരമാക്കി ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ 45 നിക്ഷേപ പദ്ധതികൾ കേന്ദ്രം അനുവദിക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിഷേധം.

കഴിഞ്ഞദിവസം മണി കൺട്രോൾ അടക്കമുള്ള മാധ്യമങ്ങൾ ചൈനീസ് നിക്ഷേപത്തിന്റെ വരവിനെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ചൈനയിലെ ഗ്രേറ്റ് വാൾ മോട്ടോർ. എസ്എഐസി മോട്ടോർ കോർപ് തുടങ്ങിയ കമ്പനികളും നിക്ഷേപത്തിന് തയ്യാറെടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റവും അതെത്തുടർന്നുണ്ടായ വലിയ സംഘർഷങ്ങളുടെ അലകളുമെല്ലാം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ വാർത്ത ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞദിവസം ഇതെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആങ്യന്തര മന്ത്രാലയ വക്താവ് മറുപടി നൽകയിരുന്നുമില്ല. ഉൽപാദന മേഖലയിലാണ് നിക്ഷേപങ്ങളെന്നും ദേശീയസുരക്ഷയെ ബാധിക്കുന്ന തരം നിക്ഷേപങ്ങളൊന്നും ഇവയിലില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള മൂന്ന് കമ്പനികളുടെ നിക്ഷേപം മാത്രമാണ് അംഗീകരിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിറ്റിസൻ വാച്ചസ്, നിപ്പോൺ പെയിന്റ്സ്, നെറ്റ്പ്ലേ എന്നിവയാണ് ഈ കമ്പനികൾ. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന ഇതുവരെയും വന്നിട്ടില്ല.

Latest News