ദമാം- കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ത്യയിലേക്കുള്ള വിമാനയാത്രയുമായി ബന്ധപ്പെട്ട ഫെബ്രുവരി 22 മുതൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോകോൾ ഗൾഫ് പ്രവാസികളോടുള്ള കടുത്ത വിവേചനവും, അനീതിയുമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോവിഡിന്റെ പശ്ചാലത്തിൽ മാസങ്ങളോളം ജോലി നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും പ്രയാസമനുഭവിക്കുന്ന നിരവധി പ്രവാസികളാണ് ഗൾഫ് രാജ്യത്തുള്ളത്. അവരുടെ മേൽ അധിക ബാധ്യതയാണ് ഇപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിച്ചേൽപിക്കുന്നത്.
രാജ്യത്തെ പൗരന്മാരായ പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനമാണിതെന്നും ഈ നിബന്ധനകൾ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും പ്രവാസി ആവശ്യപ്പെട്ടു.
കോവിഡിന്റെ വ്യാപനം വളരെ കുറഞ്ഞ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വിദേശ രാജ്യങ്ങളിൽ പി.സി.ആർ ടെസ്റ്റിന് ചെലവ് വരുന്നതിന് പുറമേ ജോലി പ്രതിസന്ധിയിൽ ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസൽട്ട് 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും 1800 രൂപ സാമ്പത്തിക ചെലവ് വരുന്ന മറ്റൊരു ടെസ്റ്റിന് പണം മുടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അനീതിയാണ്. നാട്ടിലെ വിമാനത്താവളങ്ങളിൽ ഇന്ത്യൻ കറൻസി ഇല്ലാതെ വരുന്നവർക്ക് ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തികവും നഷ്ടവും, സമയ നഷ്ടവും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നിബന്ധകൾ പിൻവലിക്കാൻ പ്രവാസി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയനൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.