നെടുമ്പാശ്ശേരി/കണ്ണൂർ- ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് വീണ്ടും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ പ്രതിഷേധം.
യാത്ര പുറപ്പെട്ട രാജ്യത്ത് നിന്ന് കരസ്ഥമാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടായിട്ടും വീണ്ടും പരിശോധന നടത്താന്‍ നിര്‍ബന്ധിതമായതിനാലാണ് കൊച്ചി, കണ്ണൂർ എയർപോർട്ടുകളില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചത്.
യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ തിങ്കളാഴ്ചയാണ് പ്രാബല്യത്തില്‍വന്നത്. യാത്രക്കാരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് കോവിഡ് നെഗറ്റിവാണെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ. ഇതിനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ട്രാന്‍സിറ്റ് യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ കണക് ഷന്‍ വിമാനങ്ങളില്‍ പോകാന്‍ അനുവദിക്കും. തുടര്‍ന്ന് ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണം.
പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സ്ഥലത്ത് സാമ്പിളുകള്‍ നല്‍കി നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.
പ്രവാസികളെ വീണ്ടും പിഴിയുന്നുവെന്ന് ആരോപിച്ചാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം അയ്യായിരം മുതല്‍ പതിനായിരം വരെ ചെലവാക്കിയാണ് യത്ര പുറപ്പെടുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതും കോവിഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതും. നാട്ടിലെ എയര്‍ പോര്‍ട്ടുകളില്‍ 1700 രൂപ നല്‍കിയാണ് വീണ്ടും ടെസ്റ്റ് നടത്തേണ്ടത്. കുടുംബവുമായി വരുന്നവര്‍ക്ക് വലിയ തുക നല്‍കേണ്ടി വരുന്നു.