മുംബൈ - കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൌണിനെ നേരിടാൻ തയ്യാറെടുക്കണമെന്ന താക്കീതുമായി മുംബൈ മേയർ കിഷോരി പെഡ്നേകർ രംഗത്ത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ കൂടിക്കൊണ്ടിരിക്കുന്നതിന് കാരണം ജനങ്ങൾ രോഗപ്രതിരോധ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ രൂക്ഷമായ പ്രതികരണം.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഇപ്പോൾ രോഗബാധ ഉയർന്ന നിലയിലുള്ളത്. മഹാരാഷ്ട്രയിൽ സമീപദിനങ്ങളിൽ രോഗബാധ വലിയ തോതിൽ കൂടുകയും ചെയ്തിരുന്നു. കേരളത്തിൽ പക്ഷെ, ഇത്തരത്തിൽ വർധന ഉണ്ടാകുന്നില്ല. ലോക്ക്ഡൌൺ മാനദണ്ഡങ്ങൾ നീക്കിയപ്പോൾ രോഗം ബാധിക്കാത്തവരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനത്ത് സ്വാഭാവികമായി സംഭവിക്കുന്ന രോഗപ്പകർച്ചയാണിതെന്നാണ് കേരളം വിലയിരുത്തുന്നത്.
"നിങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലസത കാണിക്കുകയും രോഗപ്പകർച്ച കൈവിട്ടുയരുകയും ചെയ്യുകയാണെങ്കിൽ ലോക്ക്ഡൌൺ പുനസ്ഥാപിക്കേണ്ടതായി വരും. അത് ഒഴിവാക്കണമെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക," പെഡ്നേകർ പറഞ്ഞു.
രോഗപ്പകർച്ചയെ നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ബൃഹൻമുംബൈ കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും, എന്നിട്ടും നില അതീവഗുരുതരമായിരിക്കുകയാണെന്നും പെഡ്നേകർ പറയുന്നു.
ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ യാതൊന്നും പാലിക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്. ജനങ്ങൾക്കിടയിൽ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ പെഡ്നേകർ മാസ്കുകൾ വിതരണം ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 6,112 കോവിഡ് കേസുകളാണ്. 44 മരണങ്ങളുണ്ടായി. ശനിയാഴ്ച 6,281 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് രോഗപ്പകർച്ച കൂടുതലുള്ളത്.