Sorry, you need to enable JavaScript to visit this website.

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകളുമായി ചെന്നിത്തല; ചിത്രങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം- ഇ എം സി സി അഴിമതിയിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്‌തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോകൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

പ്രതിപക്ഷം ഇതൊന്നും കണ്ടെത്താതെ ഇരുന്നെങ്കിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊളളയടിക്കുമായിരുന്നു. സർക്കാർ ഇനിയും കളളം പറഞ്ഞാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ താൻ നിർബന്ധിതനാകും. കേരള ചരിത്രത്തിൽ ഒരു സർക്കാരിനും ചിന്തിക്കാൻ പോലും കഴിയാത്ത നടപടിയാണ് ഈ സർക്കാർ സ്വീകരിച്ചത്. തന്നെ ആക്ഷേപിക്കുന്നതിനോട് ഒരു പരാതിയുമില്ല. രേഖകളുടേയും വസ്‌തുതകളുടേയും അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മയ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിഷമമില്ല. മേഴ്‌സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല, വി എസ് ഗ്രൂപ്പുകാരിയാണ്. എന്നാൽ പിണറായിക്കൊപ്പം അഞ്ച് വർഷം കൂടിയപ്പോൾ മേഴ്‌സിക്കുട്ടിയമ്മയുടെ സംസാരശൈലി മാറിയെന്ന് ചെന്നിത്തല പറഞ്ഞു.

വ്യവസായമന്ത്രി ഇ പി ജയരാജനും പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലക്ക് മനോനില തെറ്റിയെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

മന്ത്രിയുമായി സംസാരിച്ചുവെന്ന കാര്യം ഇ എം സി സി പ്രതിനിധികൾ സ്ഥിരീകരിക്കുന്നുണ്ട്. മേഴ്‌സിക്കുട്ടിയമ്മ ഉരുണ്ടുകളിക്കുകയാണ്. കമ്പനിയുടെ ഉടമസ്ഥൻ ഷിജു വർഗീസ് ചർച്ച നടത്തുന്ന ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്. ആർക്ക് വേണമെങ്കിലും ഇതു പരിശോധിക്കാം. അമേരിക്കയിൽ ചർച്ച നടത്തുന്ന ഫോട്ടോകളും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അടക്കമുളളവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് അനുസരിച്ചാണ് ഇ എം സി സി പ്രതിനിധികൾ ഇവിടെയെത്തിയത്. വളരെ താത്പര്യത്തോടെയാണ് സർക്കാർ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. അയ്യായിരം കോടിയുടെ പദ്ധതി മന്ത്രിസഭാ യോഗത്തിൽ വെച്ച് എത്രയും വേഗം അംഗീകാരം നേടണമെന്ന് കമ്പനി പ്രതിനിധികൾ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെല്ലാം ഇന്നലെ പറഞ്ഞത് പച്ചക്കളളമാണ്. സംശയത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ശരവേഗതയിലാണ് ഇ എം സി സിക്ക് നാലേക്കർ ഭൂമി സർക്കാർ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സൈറ്റിൽ നിന്ന് എല്ലാം അപ്രത്യക്ഷമായി. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു.

 

 

Latest News