ന്യൂദൽഹി-ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രതിയായ ഷൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദൽഹി ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റീസ് എ.പി ഷാ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു. സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണക്കിടെയാണ് നാഗ്പ്പൂരിലെ വി.ഐ.പി ഗസ്റ്റ്ഹൗസിൽ ലോയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അമിത്ഷാ കോടതിയിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിട്ട ശേഷമായിരുന്നു ലോയ മരിച്ചത്. കേസിൽ അമിത് ഷാക്ക് അനുകൂലമായി വിധി പറയാൻ അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ കുടുംബം ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2014 ഡിസംബർ 30നകം കേസിൽ അനുകൂല വിധി പറയണമെന്നും പണമല്ലെങ്കിൽ ആവശ്യത്തിന് ഭൂമി നൽകാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തിയത്. ജുഡീഷ്യറിക്ക് പ്രതികൂലമായ നിരവധി സഹചര്യങ്ങൾ നിലനിൽക്കുന്ന സഹചര്യത്തിൽ ഇക്കാര്യത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റീസ് എ.പി ഷാ ചീഫ് ജസ്റ്റീസിന് കത്തയച്ചത്.