കണ്ണൂർ - ഉദുമയിലെ മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പ്രസംഗത്തിന് വിശദീകരണവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ. ശഠനോട് ശാഠ്യം എന്നതാണ് തന്റെ ശൈലിയെന്നും, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇനിയും പറയുമെന്നും സുധാകരൻ കണ്ണൂരിൽ വ്യക്തമാക്കി. അച്ഛന് എതിരെ പറയുമ്പോൾ മകന് വേദിനിക്കുമെന്ന് മുഖ്യമന്ത്രിയും മനസിലാക്കണം. ശഠനോട് ശാഠ്യം അതാണ് തന്റെ രീതി. മുഖ്യമന്ത്രിക്ക് എതിരെ ഇനിയും പറയും. മുഖ്യമന്ത്രി മാപ്പ് പറഞ്ഞാൽ താനും പറയാമെന്ന് സുധാകരൻ പറഞ്ഞു.
മാന്യമായി സംസാരിക്കാനും പ്രതികരിക്കാനും തനിക്ക് അറിയാം. മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമർശത്തിൽ തെറ്റില്ല. തനിക്കെതിരെ തിരിയുന്ന ഇടതു നേതാക്കാൾക്ക് മറുപടിയില്ല. അതേസമയം, പെരിയ പ്രസംഗത്തിൽ കെ.കെ രാഗേഷിന്റെ ആക്ഷേപത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്. നിലാവ് കണ്ട് കുരയ്ക്കുന്ന ചാവാലി പട്ടികളെ പോലെയെ അതിനെ താൻ കരുതുന്നുള്ളു എന്ന് സുധാകരൻ പ്രതികരിച്ചു. കടമെടുത്തു ധൂർത്തു കാണിക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത്. സർക്കാർ പരസ്യങ്ങൾക്ക് വേണ്ടി ഒരു ദിവസം ചിലവഴിക്കുന്നത് 20 കോടിയിലേറെ രൂപയാണ്. വരവിലധികം ചെലവിട്ട് സർക്കാർ ജനങ്ങളെ ദുരിതത്തിൽ ആക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു.
സത്യം വിളിച്ച് പറയുന്ന തനിക്കാണോ ഭ്രാന്ത്, നാടിനെ കൊള്ളയടിക്കുന്നതിന് നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാരിനാണോ ഭ്രാന്തെന്നും സുധാകരൻ ചോദിച്ചു. ഇത്രയും ഭ്രാന്തുള്ള മറ്റൊരു സർക്കാർ വേറെയില്ലെന്നും സുധാകരൻ ആക്ഷേപിച്ചു. അതിനിടെ, വിവാദ പരാമർശം നടത്തിയ കെ.സുധാകരനെ പേപ്പട്ടിയെന്നു വിളിച്ച കെ.കെ.രാഗേഷ് എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി രംഗത്തെത്തി.
1000 വാട്‌സിൽ പ്രകാശിക്കുന്ന ബൾബിനടുത്തേക്ക് മഴപ്പാറ്റകൾ വന്ന് ചിറകടിഞ്ഞ് പോവുന്നത് പോലെ ഉള്ള അവസ്ഥ വരാതിരിക്കാൻ രാഗേഷ് മാറിപ്പോവുന്നതാണ് നല്ലതെന്ന് സതീശൻ പാച്ചേനി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അട്ടർ മാഡ്‌നസ് ഉള്ളവർക്ക് ജനങ്ങളെ കാണുമ്പോൾ തന്റെ മാനസികാവസ്ഥയിൽ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ എന്നത് പൊതുജനങ്ങൾക്കറിയാം. രാജ്യസഭയിലെ അംഗമായ കണ്ണൂരുകാരൻ രാഗേഷിന്റെ എഫ്.ബി പോസ്റ്റിൽ വിസർജ്ജിച്ചത് വാരിക്കഴിക്കാൻ തോന്നുന്ന മാനസിക നില ഉള്ളവർ പറയുന്നത് പോലെ പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്നറിയാത്തവരുടെ വികാരമാണ് നിഴലിച്ച് കാണുന്നത്. 18 കോടി രൂപ വാടക നല്കി ഒൻപത് കോടി രൂപ വിലയുള്ള ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്ത് മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് എതിരെ കെ.സുധാകരൻ പ്രതികരിച്ചപ്പോൾ ഭരണ സൗകര്യത്തിന്റെ പങ്കു പറ്റുന്നവർക്ക് ചൊറിച്ചിൽ വരുന്നത് സ്വാഭാവികമാണ്.
18 കോടി രൂപ പൊതുഖജനാവിൽനിന്ന് ചെലവഴിച്ചു ഹെലികോപ്റ്റർ യാത്ര നടത്തുന്നതും 42 വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര നടത്തുന്ന ജനാധിപത്യം കളിയാടുന്ന നാട്ടിലെ മുഖ്യനെ വിമർശിച്ചതും അന്തംകമ്മി മനസ്സിന്റെ ഉടമകൾക്ക് അസ്വസ്ഥത സൃഷ്ടിക്കപ്പെടും എന്നതിൽ തർക്കമില്ല. ബൂർഷ്വായെ തോൽപ്പിക്കാൻ ബൂർഷ്യയുടെ അപ്പൻ ആകണം എന്ന് പറഞ്ഞ് സിനിമയിലെ കഥാപാത്രത്തെ അനുസ്മരിക്കുന്ന ഭരണാധികാരിയുടെ പ്രീതിക്ക് വേണ്ടിയുള്ള രാജ്യസഭാംഗത്തിന്റെ വെപ്രാളം ജനങ്ങൾക്ക് മനസിലാവുന്നുണ്ട്. മുഖ്യമന്ത്രിക്ക് പോലും സുധാകരന്റെ വാക്കുകൾ തലകറക്കം സൃഷ്ടിച്ചപ്പോൾ
അനുചര വൃന്ദം അങ്കലാപ്പിലായിപ്പോയതിന്റെ പ്രതികരണം ജനങ്ങൾ കാണുന്നുണ്ടെന്നും പാച്ചേനി പറഞ്ഞു.