Sorry, you need to enable JavaScript to visit this website.

ബിജെപിക്ക് വോട്ട് ചെയ്തത് അബദ്ധമായി, ഇനി ഉണ്ടാകില്ല: സമരത്തിനെത്തിയ കർഷകർ

പൽവാൽ - 11 കൂടിക്കാഴ്ചകൾ നടത്തിയിട്ടും സർക്കാരിന് പ്രശ്നം പരിഹരിക്കാൻ യാതൊരു പദ്ധതിയുമില്ലെന്ന് കഴിഞ്ഞദിവസം ട്രെയിൻ തടയൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർ. ചില ട്രാക്ടറുകൾ ഭക്ഷണവുമായാണ് ട്രെയിൻ തടയുന്ന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേർന്നത്. ഇവ തങ്ങൾക്ക് മാത്രമുള്ളതല്ലെന്നും തടഞ്ഞിടുന്ന ട്രെയിനുകളിൽ കുടുങ്ങിപ്പോകുന്ന യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടിയുള്ളതാണെന്നും കർഷകർ പറഞ്ഞു. കർഷകർ യാത്രക്കാർക്ക് പഴങ്ങളും പച്ചക്കറികളും ചായയുമെല്ലാം വിതരണം ചെയ്തത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ കർഷകർ ഇതിനകം തിരിച്ച് നാടുകളിലേക്ക് പോയിട്ടുണ്ട്. പൽവാലിലെ സമരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങൾ ഇവരുടെ പിൻവാങ്ങൽ നിർബന്ധിതമാക്കുകയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ളവരുണ്ടായിരുന്നപ്പോൾ തങ്ങൾ രാവിലെ വന്ന് വൈകീട്ട് വീടുകളിലേക്ക് പോകുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ രാവും പകലും സമരസ്ഥലങ്ങളിൽ തങ്ങൾ തന്നെയാണുള്ളതെന്ന് സമീപ ഗ്രാമങ്ങളിൽ നിന്നെത്തിയ കർഷകർ പറയുന്നു.

സമരങ്ങൾ സമാധാനപരമായിരുന്നെന്ന് പൽവാൽ എസ്പി ദീപക് ഗഹ്ലാവത്ത് പറയുന്നു. വിവിധ സ്ഥലങ്ങളിൽ തങ്ങൾ 500-600 പൊലീസുകാരെ നിയോഗിച്ചിരുന്നെന്നും സംഘർഷങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ബിജെപിക്ക് വോട്ട് ചെയ്യുക എന്നൊരു അബദ്ധം ഞങ്ങൾക്ക് സംഭവിച്ചു. ഇനി ഉണ്ടാകില്ല. ഈ മൂന്ന് നിയമങ്ങൾ ബിജെപിയുടെ അവസാനമാണ്," 72കാരനായ ഒരു കർഷകൻ പറഞ്ഞു. മൂന്ന് മാസമായി തങ്ങൾ എല്ലാ ദുരിതങ്ങളും സഹിച്ച് സമരം ചെയ്യുന്നുവെന്നും സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം തണുത്തതാണെന്നും രാജീവ് കുമാർ എന്ന കർഷകൻ പറയുന്നു. "ഇതാണ് അവരെ പഞ്ചാപ് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ഇതു തന്നെയാകും പടിഞ്ഞാറൻ യുപിയിലും അവരുടെ വിധി," രാജീവ് കുമാർ പറയുന്നു

Latest News