Sorry, you need to enable JavaScript to visit this website.

പഞ്ചാബിലും ഹരിയാനയിലും ജിയോ ഉപയോക്താക്കൾ കുത്തനെ ഇടിഞ്ഞു, നിരവധി റിലയൻസ് സ്ഥാപനങ്ങളും അടച്ചു

ചണ്ഡീഗഢ്- പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ റിലയൻസിന് തിരിച്ചടി. കർഷകസമരം കൊടുമ്പിരി കൊണ്ടതിനു ശേഷം 2020 ഡിസംബറിൽ ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഡിസംബറിലെ കണക്കുകൾ പ്രകാരം പഞ്ചാബ്, ഹരിനായന മേഖലയിൽ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ റിലയൻസിനെതിരെ ശക്തമായ വികാരം ഉണ്ട്. ഇതാണ് ഇടിവിനു കാരണം. റിലയൻസിന്റെ മറ്റു സ്റ്റോറുകളും പലയിടത്തും അടച്ചുപൂട്ടിയിരിക്കുകയാണ്.

2020 നവംബറിൽ 140 കോടി സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുണ്ടായിരുന്നത്. ഇത് ഡിസംബറിൽ 1.25 കോടിയിലേക്ക് ഇടിഞ്ഞു. പഞ്ചാബ് മേഖലയിൽ നേരത്തെ ഒരുതവണ സമാനമായ ഒരു ഇടിച്ചിൽ ജിയോയ്ക്കുണ്ടായിട്ടുണ്ടെങ്കിലും അതിന് വിപണിയുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ടായിരുന്നു. മാത്രവുമല്ല, അന്ന് മറ്റ് കമ്പനികളെയും പ്രസ്തുത പ്രശ്നം ബാധിച്ചിരുന്നു. ഇത്തവണ പക്ഷെ, ജിയോയെ മാത്രമാണ് ഇത് ബാധിച്ചിരിക്കുന്നത്. 2020 നവംബർ മാസത്തിൽ ഹരിയാനയിൽ 94.48 ലക്ഷം സബ്സ്ക്രൈബർമാരാണ് ജിയോയ്ക്കുണ്ടായിരുന്നത്. ഇത് ഡിസംബർ മാസത്തിൽ 89.07 ലക്ഷമായി ഇടിഞ്ഞു. ഇതു സംബന്ധിച്ച് ജിയോ പ്രതികരിച്ചിട്ടില്ല. 

കർഷകസമരം ശക്തമായപ്പോഴാണ് റിലയൻസ് ജിയോയ്ക്കെതിരെ ഉപഭോക്താക്കളുടെ പ്രതികരണമുണ്ടായത്. രാജ്യമെമ്പാടും ഈ പ്രചാരണം നടക്കുകയുണ്ടായി. ഇതിനെതിരെ ജിയോ രംഗത്തു വരികയും ചെയ്തു. 'ചില പ്രദേശങ്ങളിലുള്ളവർ' തങ്ങൾക്കെതിരെ മനപ്പൂർവ്വമായി പ്രചാരണമഴിച്ചുവിടുന്നു എന്നായിരുന്നു ജിയോയുടെ പരാതി.

തങ്ങളുടെ എതിരാളികളായഎയർടെലും വോഡഫോൺ ഐഡിയയുമാണ് ഈ പ്രചാരണങ്ങളുടെ പിന്നിലെന്ന് ആരോപിച്ച് ടെലികോം റെഗുലേറ്റർക്ക് പരാതി നൽകുകയും ചെയ്തു ജിയോ. റിലയൻസിനെതിരായ അഭ്യൂഹങ്ങളെ ഈ കമ്പനികൾ നേരിട്ടും അല്ലാതെയും പ്രോത്സാപ്പിക്കുകയാണെന്ന് പരാതി പറഞ്ഞു. അതെസമയം എയർടെലും വോഡഫോൺ ഐഡിയയും ഈ ആരോപണത്തെ നിഷേധിച്ചു.

കർഷക സമരം കൊടുമ്പിരി കൊണ്ടപ്പോൾ സംസ്ഥാനത്തെ ജിയോയുടെ സ്ഥാപനങ്ങൾക്കും സാങ്കേതിക സൌകര്യങ്ങൾക്കും നേരെ വൻ ആക്രമണങ്ങളുണ്ടായി. സർക്കാരിന്റെ ഇടപെടലിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജിയോ കോടതിയെ സമീപിക്കുകയും ചെയ്തു.

Latest News