കൊല്‍ക്കത്ത- ബിജെപി വലിയ പ്രതീക്ഷികൾ വെക്കുന്ന പശ്ചിമബംഗാളിൽ ഈ മാസത്തിൽ ഇത് രണ്ടാമത്തെ തവണയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനെത്തുന്നത്. ഇന്ന് സൌത്ത് 24 പർഗാനാസ് ജില്ലയിൽ പരിവർത്തൻ യാത്രയ്ക്ക് ഷാ കൊടി വീശും. അതെസമയം, ഇതേ ജില്ലയിൽ മമതാ ബാനർജിയും മറ്റൊരു പരിപാടിക്ക് ഇന്ന് തയ്യാറെടുക്കുന്നുണ്ട്. ഒരു തൊഴിലാളി സമ്മേളനമാണ് സൌത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ ഇന്ന് സംഘടിപ്പിക്കുക.
ഇന്ന് ഷായുടെ ആദ്യത്തെ പരിപാടി ഭാരത് സേവാശ്രമ സംഘത്തിന്റെ കേന്ദ്രം സന്ദർശിക്കലാണ്. ഇത് റാഷ് ബഹാരിയിലാണ്. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ ഗംഗാസാഗറിലേക്ക് നീങ്ങും. കപില മുനി ആശ്രമം സന്ദർശിക്കലാണ് ലക്ഷ്യം. ഇതിനു ശേഷം സൌത്ത് 24 പർഗാനാസിലെ നംഖാനയിൽ ഒരു പൊതുയോഗത്തിൽ ഷാ പങ്കെടുക്കും. ഇതിനു ശേഷം ഷാ നാരായൺപൂർ ഗ്രാമത്തിലേക്ക് നീങ്ങും. ഇവിടെ ഒരു അഭയാർത്ഥി കുടുംബത്തിൽ നിന്നാണ് ഷാ ഭക്ഷണം കഴിക്കുക. പരിവർത്തൻ യാത്ര തുടങ്ങുന്ന കാക്ദ്വപിലേക്ക് ഇവിടെ നിന്നാണ് ഷാ യാത്രയാവുക.
ഷായുടെ വരവിന് മറുപടിയെന്നോണമാണ് തൃണമൂൽ കോൺഗ്രസ് വർക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ മുഖ്യമന്ത്രി മമതാ ബാനർജി, എംപി അഭിഷേക് ബാനർജി എന്നിവർ പങ്കെടുക്കും. ഇതൊരു വൻ പരിപാടിയാക്കി മാറ്റാനാണ് തൃണമൂലിന്റെ ശ്രമം. ഒരു ലക്ഷം പേരെയെങ്കിലും സംഘടിപ്പിക്കാനാകുമെന്നാണ് ടിഎംസി നേതാവ് ഷൌക്കത്ത് മൊല്ല പറയുന്നത്. കഴിഞ്ഞവർഷം ബിജെപി ദേശീയ പ്രസിഡണ്ട് ജിപി നദ്ദ ആക്രമിക്കപ്പെട്ട സിരകോളിലൂടെയാണ് പരിവർത്തൻ യാത്ര പോകുക.