രണ്ടാം ഭാര്യയെ കൊന്ന കേസില്‍ സീരിയല്‍ സംവിധായകന് ജീവപര്യന്തം

തിരുവനന്തപുരം- വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടിനു സമീപം ബ്യൂട്ടീഷന്‍ അര്‍ച്ചനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ സഹ സംവിധായകന്‍ ദേവന്‍ കെ. പണിക്കര്‍ക്ക് (ദേവദാസ്) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2009 ഡിസംബര്‍ 31നാണു തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്ന് അര്‍ച്ചനയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. തലയില്‍ മാരകമായ മുറിവുകളോടെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിയുന്നതിനു മുമ്പു തന്നെ തൃശൂരിലുള്ള സ്വന്തം വീട്ടിലെത്തി ബന്ധുക്കളില്‍നിന്നു പണവും വാങ്ങി സ്ഥലംവിട്ട പ്രതി പിന്നീടു ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സീരിയല്‍ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് ദേവദാസിനെ പോലീസ് പിടികൂടിയത്.
ബന്ധം വേര്‍പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തിയത്.  കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അര്‍ച്ചനയുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുമൂലം ബന്ധം ഒഴിയാന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ 28നു രാവിലെ വാടകവീട്ടില്‍ ഇവര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Latest News