തിരുവനന്തപുരം-സംസ്ഥാനത്ത് 3051 പുതിയ തസ്തികൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച സ്ഥിരം തസ്തിക 30000 കടക്കുകയാണ്. താല്ക്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില് 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്.
മലബാർ കാൻസർ സെന്ററിന്റഎ പ്രവർത്തനത്തിന് 33 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ഗാസ്ട്രോഎന്ററോളജി ഡിപാർട്മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകൾ അനുവദിക്കും.
35 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യും. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസിലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന തവനൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനത്തിന് 161 തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായുണ്ടാകുന്ന സെൻട്രൽ ജയിലാണിത്.
വിവിധ അറബിക് എയ്ഡഡ് കോളേജുകളിൽ 54 അധ്യാപക തസ്തികകൾ സൃഷ്ടിക്കും. സർക്കാർ സംഗീത കോളേജുകളിൽ 14 ജൂനിയർ ലെക്ചറർ തസ്തികകളും പുതിയതായി ആരംഭിച്ച സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 100 അനധ്യാപക തസ്തികകളും അഗ്നിരക്ഷാവകുപ്പിന്റെ കീഴിൽ 65 തസ്തികകളും സൃഷ്ടിക്കും. മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്നതിന് 249 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു.
വനിതാ വികസന കോർപറേഷനിൽ വിരമിക്കൽ പ്രായം 58 ആക്കും. ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറൻസ് നടപ്പാക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.