Sorry, you need to enable JavaScript to visit this website.

ആദ്യ സംയുക്ത പട്ടാള കമാൻഡുകൾ മെയ് മാസത്തിൽ നിലവിൽ വരും

ന്യൂദല്‍ഹി- ഇന്ത്യൻ പട്ടാളത്തിന്റെ 'തിയറ്ററൈസേഷൻ പരിപാടി' പ്രയോഗത്തിലേക്ക്. മെയ് മാസത്തോടെ എയർ ഡിഫൻസ് കമാൻഡും മാരിടൈം കമാൻഡും നിലവിൽ വരും. നേവിയുടെയും എയർഫോഴ്സിന്റെയും പ്രത്യേക യൂണിറ്റുകൾ ഒരു തിയറ്റർ കമാൻഡറുടെ കീഴിലേക്ക് കൊണ്ടുവരുന്നതാണ് ഈ പദ്ധതി. ഇതുവഴി കൂടുതൽ ഏകോപിതമായ നീക്കങ്ങൾ നടത്താൻ സൈന്യത്തിന് സാധിക്കും. ഈ തിയറ്ററുകളുടെ കമാൻഡർമാരെ തെരഞ്ഞെടുക്കുക മൂന്ന് സേനാവിഭാഗങ്ങളിൽ നിന്നായിരിക്കും.

എയർ ഡിഫൻസ് കമാൻഡ് ആണ് ആദ്യം നടപ്പിലാകുകയെന്ന് ബന്ധപ്പെട്ട ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. ഇത് ഏപ്രിൽ മാസത്തിൽ നടക്കും. ഒരുമാസത്തിനു ശേഷം മാരിടൈം തിയറ്റർ കമാൻഡും നിലവിൽ വരും. ഇവയുടെ കമാൻഡേഴ്സ് ഇൻ ചീഫുകൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

2023 ജനുവരിക്കുള്ളിൽ മൂന്ന് സേനകളുടെയും സംയോജിതമായ സംവിധാനം ഏർപ്പെടുത്തുകയെന്നത് ബിപിൻ റാവത്തിൽ ഏൽപ്പിച്ചിട്ടുള്ള പ്രധാന കർത്തവ്യമാണ്. ഭാവിയിലെ യുദ്ധങ്ങളിൽ വിവിധ സേനകളുടെ ശേഷികളെ കൂടുതൽ കാര്യക്ഷമമായി പ്രയോഗിക്കാൻ ഇതുവഴി സാധിക്കും.

ഡിഫൻസ്, മാരിടൈം തിയറ്റർ കമാൻഡുകൾക്കു പുറമെ മറ്റ് മൂന്ന് കമാൻഡുകൾ കൂടി രൂപീകരിക്കാൻ പരിപാടിയുണ്ട്. ഇത് അതിർത്തിപ്രദേശങ്ങളുടെ സുരക്ഷയെ ലാക്കാക്കിയാണ്. പടിഞ്ഞാറ്, വടക്ക്, കിഴക്ക് മുന്നണികളിൽ ഇത്തരം കമാൻഡുകൾ രൂപീകരിക്കും. ഇതിനു പുറമെ ഒരു ലോജിസ്റ്റിക് കമാൻഡും രൂപീകരിക്കും. ഈ മൂന്ന് കമാൻഡുകളുടെയും ഗതാഗതം, ട്രെയിനിങ്, സപ്പോർട്ട് സർവീസുകൾ, റിപ്പയറുകൾ, മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ ലോജിസ്റ്റിക്സ് കമാൻഡാണ് കൈകാര്യം ചെയ്യുക.

ഇന്ത്യയെ ഒരു മിലിട്ടറി ഫോഴ്സ് എന്നതിൽ നിന്നും ഒരു മിലിട്ടറി പവർ എന്നതിലേക്ക് പരിവർത്തനം ചെയ്യുകയെന്നതാണ് തിയറ്ററൈസേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിർത്തിയിൽ ചൈന നടത്തുന്ന ഇടപെടലുകളുടെയും മറ്റും പശ്ചാത്തലത്തിൽ ഈ പരിപാടിക്ക് പ്രാധാന്യം ഏറെയാണ്.

Latest News