തിരുവനന്തപുരം- പെരിങ്കടവിളയിൽ പൊതുപ്രവർത്തകൻ ആത്മഹത്യ ചെയ്ത കേസിൽ കെ.എസ്.ഇ.ബിക്കെതിരെ ആരോപണവുമായി കുടുംബം. കുടിശികയുണ്ടായിരുന്ന വൈദ്യുതി ബിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രേരണയിൽ കെ.എസ്.ഇ.ബി ഉടൻ അടക്കാൻ നിർബന്ധിച്ചുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ ചെയ്ത യുവാവിന്റെ മകൻ ആരോപിച്ചു. പെരിങ്കടവിള സ്വദേശി സനിൽ ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സനിൽ ആരോപിച്ചിരുന്നു. പെരിങ്കടവിള പഞ്ചായത്ത് പ്രസിഡൻറ് സുരേന്ദ്രനെതിരെയാണ് സനിൽ ആരോപണമുന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു സനിൽ.
കഴിഞ്ഞ ദിവസം സനിലിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. സനിലിന് മാസങ്ങളായി വൈദ്യുത കുടിശ്ശിക ഉണ്ടായിരുന്നുവെന്നും പിന്നാലെയാണ് വൈദ്യുതി വിച്ഛേദിച്ചതെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നു. സമീപത്തെ 9 വീടുകളിലെ വൈദ്യുതി കൂടി വിച്ഛേദിച്ചുവെന്നും കെ.എസ്.ഇ.ബി പറയുന്നു.