പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണറെ നീക്കി

തുച്ചേരി- എം.എല്‍.എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്ന പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണറെ നീക്കി കേന്ദ്ര സര്‍ക്കാര്‍. ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി പുതുച്ചേരിയുടെ ചുമതല തെലങ്കാന ഗവര്‍ണര്‍ തമിലിശൈ സൗന്ദരരാജന് നല്‍കിയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഉത്തരവ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേയാണ് പുതുച്ചേരിയില്‍ രാഷ്ട്രീയ പരതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഏതാനും ദിവസത്തിനിടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവെച്ചത്. ഓപറേഷന്‍ ലോട്ടസ് പുതുച്ചേരിയിലുമെത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പ്രതികരിച്ചു.
 തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നു പേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡി.എം.കെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം.
എന്നാല്‍ നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്.
എ.നമശ്ശിവായം, ഇ. തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25 നാണ് എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.
സ്പീക്കറെ അഭിസംബോധന ചെയ്യുന്ന കത്തും റാവു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റാവുവിന്റെ രാജിയെക്കുറിച്ച് സ്പീക്കറുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് കാമരാജ്നഗര്‍ എം.എല്‍.എയായ ജോണ്‍ കുമാര്‍ രാജിവെച്ചത്.    
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്നാടിനൊപ്പം മെയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്.

 

 

Latest News