കാപ്പനെ എന്‍.സി.പി പുറത്താക്കി; പാര്‍ട്ടി രൂപീകരണ നീക്കം സജീവം

ന്യൂദല്‍ഹി- മാണി സി.കാപ്പനെ എന്‍.സി.പിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ തീരുമാനമെടുത്തത്െന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. ആര്‍. കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതിനിടെ, പുതിയ പാര്‍ട്ടി പ്രഖ്യാപനം 22ന് ശേഷം ഉണ്ടാകുമെന്ന് കാപ്പന്‍ അറിയിച്ചു.  കാപ്പന്റെ പാര്‍ട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തില്‍ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാപ്പന്‍ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22ന് തിരുവനന്തപുരത്ത് കാപ്പന്‍ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാണി സി കാപ്പനും എത്തിയിരുന്നു. പാലാ ഉള്‍പ്പെടെ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.
പുതിയ പാര്‍ട്ടിക്കായി എന്‍സിപി കേരള, എന്‍സിപി യുപിഎ എന്നീ പേരുകള്‍ക്കാണ് മുന്‍ഗണന. എന്‍സിപിയില്‍ കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 29ന് മുമ്പ് വിവിധ ജില്ലകളില്‍ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം.

 

Latest News