റിയാദ് - ഹൂത്തി മിലീഷ്യകളെ ഭീകര പട്ടികയിൽനിന്ന് അമേരിക്ക നീക്കം ചെയ്യാൻ കാരണം റിലീഫ് സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. അബഹ എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെ കുറിച്ച് സൗദി അറേബ്യ യു.എൻ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ സാഹസികതയിൽ തങ്ങൾ ഇപ്പോഴും സജീവമാണെന്ന് തെളിയിക്കാൻ ഹൂത്തികൾ ശ്രമിക്കുകയാണ്. സൗദി അറേബ്യക്കെതിരെ ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ നിർണായക തീരുമാനമെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് നീക്കമുണ്ട്. ഭീകര സംഘടനയായാണ് ഹൂത്തികളെ സൗദി അറേബ്യ കാണുന്നത്. നിശ്ചദാർഢ്യത്തോടെ സൗദി അറേബ്യ ഹൂത്തികളെ ചെറുക്കുമെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.
അതിനിടെ, യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉലയ്യ അൽഥാനി സൗദി സ്ഥിരം പ്രതിനിധിയുമായി ചർച്ച നടത്തി. ന്യൂയോർക്കിൽ അംബാസഡർ അബ്ദുല്ല അൽമുഅല്ലിമിയുടെ ഓഫീസിലെത്തിയാണ് ഖത്തർ പ്രതിനിധി ചർച്ച നടത്തിയത്. ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പൊതുപ്രശ്‌നങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.