വാഷിംഗ്ടണ്‍- അമേരിക്കയില്‍ ഒരുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ പിതാവിനെതിരെ അന്വേഷണം തുടങ്ങി. കാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ദിവ്യ പട്ടേലിനെ (34) 10 ലക്ഷം യു.എസ് ഡോളര്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
കണക്ടികട്ട് റോക്കി ഹില്ലില്‍ താമസിക്കുന്ന പട്ടേല്‍, കാറിന്റെ പിന്‍സീറ്റില്‍ തണുത്തു വിറച്ച കുഞ്ഞിന് ശ്വാസമില്ലാതിരുന്നിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്നാണ് ആരോപണം. കുഞ്ഞിനെ പുതപ്പിട്ട് മൂടിയിരുന്നോ എന്ന പോലീസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും കുഞ്ഞിന്റെ മരണ കാരണം സ്ഥിരീകരിക്കാന്‍ ഇനിയും പരിശോധന വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 18 നാണ് കുട്ടിയുടെ മാതാവ് കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞ് പോലീസിനെ വിളിച്ചത്. ക്രോംവെല്‍ ഏവിലെ റെസിഡന്‍സ് ഇന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ പിതാവിനൊപ്പമാണ് കുട്ടിയെന്നും അവര്‍ പോലീസിനോടു പറഞ്ഞിരുന്നു. സ്ഥലത്തെത്തിയ പോലീസ് പട്ടേലിനെയും കുട്ടിയെയും കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു വരുത്തുകയായിരുന്നു. അരമണിക്കൂറിനുശേഷം പട്ടേല്‍ റെസിഡന്റസ് ഇന്നിലേക്കു തിരിച്ചെത്തിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ പോലീസ് കണ്ടെത്തിയത്.
കുട്ടിയെ ഹാര്‍ട്ട്‌ഫോര്‍ഡിലെ കണക്ടിക്കട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും മരിച്ചെന്നു വ്യക്തമായി. കുട്ടി മരിച്ചെന്നു പട്ടേലിന് അറിയാമായിരുന്നെങ്കിലും ഇയാള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കുട്ടിക്ക് അനക്കമില്ലാതായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നേരിടുന്നു.
കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടും അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് പട്ടേല്‍ കാമുകിയോട് വിവരം പറഞ്ഞതെന്ന് പ്രോസിക്യൂട്ടര്‍ ഈവിലിന്‍ റോജാസ് ന്യൂബ്രിട്ടന്‍ സൂപ്പീരിയര്‍ കോടതി ജഡ്ജി ജോവന്‍ കെ അലക്‌സാണ്ടര്‍ മുമ്പാകെ ബോധിപ്പിച്ചു. കുഞ്ഞിന്റെ അമ്മ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പട്ടേല്‍ മകന്‍ അയാനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടേലിനേയും കുഞ്ഞിനേയും എളുപ്പം കണ്ടെത്താനും പോലീസിന് കഴിഞ്ഞിരുന്നില്ല. അടുത്ത മാസം അഞ്ചിന് പട്ടേലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു.
പട്ടേലും കുഞ്ഞിന്റെ മാതാവും കഴിഞ്ഞ ഒരു മാസം ഗ്രേറ്റര്‍ ഹാര്‍ട്ട്‌ഫോര്‍ഡിലെ മോട്ടലുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. പട്ടേലും കാമുകിയുമെന്നാണ് രണ്ട് പോലീസ് ഡിറ്റക്ടീവുകള്‍ തയാറാക്കിയ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍ട്‌ഫോര്‍ഡിലെ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്ററില്‍ ഒക്ടോബര്‍ 19 നായിരുന്നു കുഞ്ഞിന്റെ ജനനം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു.
പട്ടേലുമായി വാക്കുതര്‍ക്കമുണ്ടായെന്നും തന്നെ മാഞ്ചസ്റ്ററിലെ ടോളണ്ടിലുള്ള ഗ്യാസ് സ്‌റ്റേഷനിലാക്കി പട്ടേല്‍ പോയെന്നുമാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ അമ്മ പോലീസില്‍ വിളിച്ചുപറഞ്ഞത്. കുഞ്ഞ് കാറിലുണ്ടെന്നും മദ്യപിച്ച പട്ടേല്‍ റോക്കിഹില്ലിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാനാണ് സാധ്യതയെന്നും യുവതി പറഞ്ഞിരുന്നു. പിന്നീട് ശനിയാഴ്ച വൈകിട്ട് 6.39 നാണ് കുഞ്ഞിന് ശ്വാസമില്ലെന്ന് പട്ടേല്‍ വിളിച്ചറിയിച്ചതായി യുവതി പോലീസിനെ അറിയിക്കുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സബ് വേ റസ്‌റ്റോറന്റിലാണ് താനുള്ളതെന്നും പട്ടേല്‍ പറഞ്ഞതായി യുവതി പോലീസിന് വിവരം നല്‍കിയിരുന്നു. ഹോട്ടല്‍ പരിശോധിച്ചെങ്കിലും പട്ടേലിനേയും കുഞ്ഞിനേയും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് റിസഡന്‍സ് ഇന്നിലെത്തിയപ്പോള്‍ പട്ടേലുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയെ കണ്ടെത്തി. ഫോണ്‍ വാങ്ങി പോലീസ് സംസാരിച്ചുവെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കാന്‍ പട്ടേല്‍ തയാറായിരുന്നില്ല. പോലീസ് തെരച്ചില്‍ ആരംഭിച്ച ശേഷമാണ് കുഞ്ഞുമായി പട്ടേല്‍ തിരിച്ചെത്തിയത്.