Sorry, you need to enable JavaScript to visit this website.

സരിതക്ക് കീമോതെറാപ്പി വാദം കോടതി അംഗീകരിച്ചില്ല; ജാമ്യം റദ്ദാക്കി, 25 ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്

കോഴിക്കോട്- സോളാർ തട്ടിപ്പ് കേസിൽ    സരിതയുടേതടക്കം  മൂന്നു പ്രതികളുടെ ജാമ്യം കോഴിക്കോട് കോടതി റദ്ദാക്കി. സരിത എസ്.നായർ, ബിജു ബിജു രാധാകൃഷ്ണൻ, ഇവരുടെ ഡ്രൈവർ മണിലാൽ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

25ന് ഇവർ സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിർദേശിച്ചു.കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസ് വിധി പറയാൻ മാറ്റുകയും ചെയ്തു.


കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോഴിക്കോട് ജെഎഫ്സിഎം കോടതി വിധി പറയാൻ മാറ്റിയത്. സരിതയ്ക്ക് കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാക‌ാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സരിതയ്ക്ക് നാഡികളുടെ ക്ഷതത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് കീമോ തെറാപ്പി. ബിജു രാധാകൃഷ്ണൻ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരും കോടതിയിൽ ഹാജരായില്ല. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്. 2012 ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.

ഒരു മാസികയില്‍ ടീം സോളാറിന്‍റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഡോക്ടര്‍ ആര്‍.ബി.നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്ണനും സരിതയും അബ്ദുള്‍ മജീദിന് മുന്നിലെത്തുന്നത്. അബ്ദുള്‍ മജീദിന്‍റെ വീട്, അസോസിയേറ്റഡ് സ്റ്റീല്‍‍സ് എന്ന അദ്ദേഹത്തിന്‍റെ  സ്ഥാപനം എന്നിവിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് ഇവര്‍ പണം തട്ടുകയായിരുന്നു.കൂടാതെ നാല് ജില്ലകളില്‍ ടീം സോളാറിന്‍റെ വിതരണം, പാലക്കാടിനു സമീപം കാറ്റാടി മില്‍ സ്ഥാപിക്കാന്‍ സഹായം എന്നിവയും ബിജുരാധാകൃഷ്ണനും സരിതയും വാഗ്ദാനം ചെയ്തു. 42,70,000 രൂപയാണ് മൊത്തം തട്ടിയെടുത്ത്. 2016-ലാണ് വിചാരണ തുടങ്ങിയത്.  വഞ്ചന, മറ്റൊരാളുടെ പണം തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ബിജുവിനും സരിതയ്ക്കുമെതിരായ കേസ്.36 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍  വിസ്തരിച്ചത്.

Latest News