ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ന്നു; കേന്ദ്രത്തിനു മുന്നില്‍ ട്വിറ്റര്‍ മുട്ടുമടക്കി

ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 500 ലേറെ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ട്വിറ്റര്‍ വെളിപ്പെടുത്തി. ചില അക്കൗണ്ടുകള്‍ സ്ഥിരമായി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷക്ക് കൂടി ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെ നിലപാട് മാറ്റം.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും ട്വിറ്റര്‍ നടപടി സ്വീകരിച്ചില്ലെന്നതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് കഴിഞ്ഞ പത്ത് ദിവസമായി നിരവധി അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റുകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം 250 ഉപയോക്താക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഉടന്‍ തന്നെ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ രോഷത്തിനു കാരണമായിരുന്നു. ക്രിമിനില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഐ.ടി. മന്ത്രാലയം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിനെ കാണാന്‍ ട്വിറ്റര്‍ അധികൃതര്‍ സമയം ചോദിച്ചിരിക്കയാണ്.

 

 

Latest News