Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പനും ദുബായിൽ കുടുങ്ങിയ മലയാളികൾക്കും വേണ്ടി ലോക്‌സഭയിൽ വാദിച്ച് ഇ.ടി

ന്യൂദൽഹി- കോവിഡ് രണ്ടാം ഘട്ടത്തിൽ പെട്ടെന്നുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയതിന്റെ ഫലമായി ഒട്ടേറെ ഇന്ത്യക്കാർ വിശിഷ്യാ മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുകയാണെന്നും അവരുടെ രക്ഷക്ക് കേന്ദ്ര  സർക്കാർ  അടിയന്തരമായി ഇടപെടണമെന്നും ഇ.ടി മുഹമ്മദ് ബഷീർ ലോക്‌സഭയിൽ ആവശ്യപ്പെട്ടു .

ഹത്രാസിൽ ക്രൂര പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽ നിന്നും പോയ സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകനെ  കൃത്രിമമായി പടച്ചുണ്ടാക്കിയ കുറ്റം ചുമത്തി അന്യായമായി ജയിലിലടച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കുന്ന കാര്യത്തിൽ ഗവൺമെന്റ് സത്വരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ലോക്‌സഭയിൽ യു.പി സർക്കാറിനെ പ്രകീർത്തിച്ചു ചില അംഗങ്ങൾ  സംസാരിക്കുകയുണ്ടായി. എന്നാൽ അവർ അവിടെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് നേരെ മൗനം ദീക്ഷിക്കുകയാണ്. ഇതാണ് ഏറ്റവും കുറ്റകരവും അപലപനീയവുമായ നടപടി.

ഫെഡറലിസത്തെ സംബന്ധിച്ച്  ഗവൺമെന്റ് വാചാലമാകുന്നുണ്ട്, കേന്ദ്ര സർക്കാറിന് ഫെഡറൽ സംവിധാനം പുലർത്തിക്കാണുവാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്.  കോൺഗ്രസ് ഗവൺമെന്റ് ഉണ്ടായിരുന്ന സമയത്ത് ഇവിടെ നില നിന്നിരുന്നത് ഇന്ത്യക്ക് സ്വയംപര്യാപ്തതയുടെ മാർഗത്തിലേക്ക് പോകാനുള്ള  ശക്തമായ അടിത്തറ പാകുന്ന ജോലിയായിരുന്നു. ഹരിത വിപ്ലവവും, ഭക്ഷ്യ സുരക്ഷയുമെല്ലാം അതിന്റെ ഭാഗമായി വന്ന കാര്യമാണ്. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക വെല്ലുവിളി കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിന്റെ മികച്ച ഉദാഹരണമാണെന്നും ഇ.ടി വ്യക്തമാക്കി.
 

Latest News