ന്യൂദൽഹി- ഹാദിയ കേസിൽ പുതിയ ആവശ്യവുമായി അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ. ഈ മാസം 27ന് നടക്കുന്ന വിചാരണ തുറന്ന കോടതിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് അശോകൻ കോടതിയെ സമീപിച്ചത്. ഈ മാസം 27ന് നടക്കാനിരിക്കുന്ന വിചാരണയാണ് അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന് അശോകൻ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും അശോകൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
മഞ്ചേരിയിലെ സത്യസരണിയിലെ ജീവനക്കാരെയും ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് അശോകൻ ആരോപിക്കുന്ന സൈനബയെയും ഈ മാസം 27ന് കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അശോകന്റെ ഹരജി അടുത്ത ദിവസം തന്നെ കോടതി പരിഗണിക്കും.