തിരുവനന്തപുരം - നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വിദ്വേഷ പ്രചാരണങ്ങളെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ. കേരള ഹൈക്കോടതിയും കേന്ദ്ര അന്വേഷണ ഏജൻസികളും അടക്കം തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണം വീണ്ടും ഉന്നയിച്ചുകൊണ്ട് സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹാർദം തകർത്ത് വർഗീയ പ്രചാരണങ്ങളിലൂടെ അധികാരം ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിലനിൽക്കുന്ന സമുദായ സൗഹാർദ അന്തരീക്ഷം തകർക്കാനും മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് സൃഷ്ടിക്കാനുമായി സംഘ് പരിവാർ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടും ലൗ ജിഹാദ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. കേരളത്തിൽ നിലവിലുള്ള മത സമുദായ സഹവർത്തിത്വത്തെ തകർക്കുന്നതിന്റെ ഭാഗമായാണ് ഇല്ലാത്ത ലൗ ജിഹാദ് ആരോപണവും ഹലാൽ ഭക്ഷണം അടിച്ചേൽപിക്കുന്നുവെന്ന വ്യാജ പ്രചാരണവും സൃഷ്ടിക്കുന്നത്. ന്യൂനപക്ഷങ്ങൾ മറ്റു മത സമുദായങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നുവെന്ന സംഘ് പരിവാർ വ്യാജ പ്രചാരണങ്ങളെ കേരളീയ സമൂഹം ചെറുക്കണമെന്നും ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളണമെന്നും വിവിധ ജാതിമത സമുദായങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ള സഹായങ്ങളുടെ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.