Sorry, you need to enable JavaScript to visit this website.

ആറു വയസുകാരനെ മാതാവ് കൊലപ്പെടുത്തിയത് ബോധപൂര്‍വമെന്ന് എഫ്.ഐ.ആര്‍

പാലക്കാട്- ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് മനഃപൂര്‍വമാണെന്നും ദൈവ പ്രീതിക്ക് വേണ്ടിയെന്നും എഫ്‌ഐആര്‍. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകന്‍ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂര്‍വമാണ് കൊല നടത്തിയതെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന ബന്ധുക്കളുടേയും അയല്‍വാസികളുടേയും വാദം പോലീസ് തള്ളി.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മകനെ വിളിച്ചുണര്‍ത്തി ശുചിമുറിയില്‍ കൊണ്ടുപോയി കൈകാലുകള്‍ കെട്ടിയശേഷം കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

അന്ധവിശ്വാസി അല്ലെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.  എന്നാല്‍ പ്രതിയെ  ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മൊഴിയാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. അതിരാവിലെ തനിക്ക് ദൈവ വിളി ഉണ്ടായെന്നും മൂന്നാമത്തെ കുഞ്ഞിനെ ബലി നല്‍കിയതാണെന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നു പറയുന്നു. മകന്റെ കഴുത്തില്‍ കത്തി വെക്കുന്നതിനു മുമ്പ് ദൈവം രക്ഷകനായി എത്തുമെന്നും ഷാഹിദ പറഞ്ഞതായി പോലീസ് പറയുന്നു.  
മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ ലോക്ക്ഡൗണ്‍ വരെ തൊട്ടടുത്ത പുതുപ്പള്ളിത്തെരവിലെ മദ്രസയിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് സുലൈമാന്‍ ഗര്‍ഫില്‍നിന്ന് തിരിച്ചെത്തി െ്രെഡവറായി ജോലി നോക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ഷാഹിദ ആവശ്യപ്പെട്ടതു പ്രകാരം പുതിയ കത്തി വാങ്ങി നല്‍കിയിരുന്നുവെന്ന് സുലൈമാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

Latest News