റിയാദ്- ഗതാഗത രംഗത്തെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ സൗദി സുരക്ഷാ വിഭാഗം പുറത്തിറക്കി. സുരക്ഷാ പരിശോധന നടത്തുന്ന വേളയിൽ ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാതെ സംസാരിക്കുന്നത് നിയമ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം വക്താവ് ലെഫ്. കേണൽ തലാൽ അൽ ശൽഹൂബ്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അൽഅബ്ദുൽ ആലിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗതാഗത രംഗത്തെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാഹനത്തിൽ സഞ്ചരിക്കുന്നവർ സ്വന്തം വീട്ടുകാരോ കുടുംബമോ അല്ലെങ്കിൽ, നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ആൾക്കൂട്ടത്തിനടുത്തോ സുരക്ഷാ പരിശോധനക്കോ വേണ്ടി വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരോട് മാസ്‌ക് ധരിക്കാതെ സംസാരിക്കുന്നത് കൂടിച്ചേരലായാണ് പരിഗണിക്കുക.
എല്ലാ പരിപാടികൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും ലെഫ്.കേണൽ അൽ ശൽഹൂബ് വിശദമാക്കി.
കോവിഡ് നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 1000 റിയാൽ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കി ഉയർത്തും. പൊതുസ്ഥലങ്ങൾ, മാളുകൾ, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണി മുതൽ സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 31,868 നിയമ ലംഘനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 8935 കേസുകൾ രേഖപ്പെടുത്തിയ റിയാദ് ആണ് പട്ടികയിൽ ഒന്നാമത്. മക്കയിൽ 6,577 ഉം കിഴക്കൻ പ്രവിശ്യയിൽ 5,290 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. അൽഖസീം-2,488, മദീന-2,146, അൽബാഹ-1,253, അസീർ-1,246, അൽജൗഫ്-1,200, തബൂക്ക്-960, ഹായിൽ-588, വടക്കൻ അതിർത്തി പ്രവിശ്യ-559, ജിസാൻ-399, നജ്‌റാൻ-287 എന്നിങ്ങനെയാണ് കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
മഹാമാരിയെ ചെറുക്കുന്നതിനായി സ്വയം പ്രതിരോധിക്കാൻ ഓരോരുത്തരും തയാറാവണമെന്നും ലെഫ്.കേണൽ അഭ്യർഥിച്ചു. ഏതൊരു നിയമവും നിയന്ത്രണവും ഏർപ്പെടുത്തുമ്പോഴും ഭരണ നേതൃത്വം മനുഷ്യത്വത്തിനാണ് പ്രഥമ പരിഗണന നൽകുക. കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും നിയമം പാലിക്കൽ സാമൂഹിക ബാധ്യതയാണെന്നും സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു.






