Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പരിശോധന കുറവെന്ന് കേന്ദ്രസംഘം, വ്യാപനം കൂടും

തിരുവനന്തപുരം- കേരളത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘം വിലയിരുത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകള്‍ കുറവുളളപ്പോഴും ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമെന്താണെന്ന് ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത് കോവിഡ് പരിശോധന എണ്ണം കൂട്ടണമെന്നും കേന്ദ്രസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം തീരെ കുറവാണ്. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കില്‍ രോഗികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം ചികിത്സ നല്‍കാനാകുമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നും കേന്ദ്ര സംഘം വിലയിരുത്തി. സംസ്ഥാനത്ത് ഇനിയും കോവിഡ് വ്യാപനം ഉയരുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പും നല്‍കി. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ടെസ്റ്റുകളുടെ എണ്ണം 80000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

 

Latest News