ന്യൂദൽഹി- ഗ്രെറ്റ തുൻബർഗിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർശ് പ്രതാപിനെതിരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി. താനാണ് കർഷക സമരങ്ങളെ കുറിച്ച് ഗ്രെറ്റയ്ക്ക് വിവരം നൽകുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണിസന്ദേശങ്ങൾ അയക്കുന്നതെന്നാണ് ആദർശ് ആരോപിക്കുന്നത്. അതേസമയം ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ വിശദാംശം തേടി ദൽഹി പോലീസ് അന്വേഷണം തുടങ്ങുകയും ഗൂഗിളിന് കത്തു നൽകുകയും ചെയ്തു .കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ദൽഹി പോലീസിന്റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു.