ന്യൂദൽഹി- മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിലക്കും ആദരവ് അർഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
ഗൗരിയമ്മയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാർ. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അർഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ 'അട്ടംപരത്തി'യെന്ന് അധിക്ഷേപിച്ചു. പിണറായിക്ക് അറിയുമോ ആരാണ് ഗോപാലൻ എന്ന്. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛൻ 'തേരാപാരാ' നടക്കുകയായിരുന്നെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ താൻ ജാതി പറഞ്ഞിട്ടില്ല. തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോ. അതിൽ എന്താണ് അപമാനം. ഓരോ ആളുകളുടെയും വളർന്ന സാഹചര്യങ്ങൾ അവരുടെ ദർശനങ്ങളെയും സ്വാധീനിക്കും. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സുധാകരൻ പറയുന്നു.
രാഷ്ട്രീയത്തിൽ മാത്രമാണ് പിണറായി തന്റെ എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തിൽ ഒരിക്കലും കണ്ടിട്ടില്ല. മുൻപ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങൾ വന്നപ്പോൾ തിരുത്തിയിട്ടുള്ള ആളാണ് താൻ. പിണറായി അഴിമതിക്കാരൻ ആയപ്പോഴാണ് അദ്ദേഹത്തെ വിമർശിക്കുന്നത്. പിണറായിയെ പറ്റി തന്റെ പാർട്ടിക്കാർ പറഞ്ഞപ്പോൾ പോലും തിരുത്തിയതാണ്. എന്റെ ഉത്തരവാദിത്വമാണ് നിർവഹിച്ചത്. കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സഹചര്യമുണ്ടാക്കലാണ് എന്റെ ജോലി. അത് നിർവഹിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.