തലശ്ശേരി - പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും വന്ന വഴിയും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന കാര്യവും ഇവിടെയുള്ള സഖാക്കൾ ഓർത്താൽ നല്ലതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തലശ്ശേരിയിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
ചെത്തുകാരന്റെ വീട്ടിൽ നിന്ന് വന്ന പിണറായിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാങ്ങിയത് അഭിമാനിക്കാൻ വകയുള്ളതല്ല. തൊഴിലാളി വർഗ പാർട്ടി ഇവിടുത്തെ യുവാക്കളെ കഞ്ചാവിന് അടിമകളാക്കുകയാണ്. കോടിയേരിയുടെ മകൻ അഗ്രഹാര ജയിലിൽ കിടക്കുന്നത് വിപ്ലവം വിജയിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. ഗൾഫിലേക്ക് പെട്ടിയും തൂക്കി പോകാൻ ഇറങ്ങിത്തിരിച്ച ഇ.പി ജയരാജനെ തിരിച്ചു വിളിച്ച് രക്ഷിച്ച എം.വി.ആറിനെ ഒടുവിൽ നിയമസഭയിൽ ചുങ്കിക്ക് പിടിച്ചതും ഈ ജയരാജൻ തന്നെയായിരുന്നു. അഴിമതിയില്ലാത്ത ഒരു രംഗവും ഇപ്പോൾ ഇവിടെയില്ല. ഇതുപോലെ കള്ളക്കടത്തിനും കൊള്ളക്കും കൂട്ടുനിന്ന വേറെ മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നവർക്ക് നൽകേണ്ട തുക പോലും എം.വി.ആറിനെ തടഞ്ഞതിന്റെ പേരിൽ ശയ്യാവലംബിയായ പുഷ്പന് നൽകിയത് ഏത് നീതിയുടെ പേരിലാണെന്നും സുധാകരൻ ചോദിച്ചു.
കൺസൾട്ടൻസി ലോബികൾ തിരുവനന്തപുരത്ത് പെട്ടിക്കട പോലെ തഴച്ചു വളരുകയാണ്. കൺസൾട്ടൻസിയില്ലാതെ ഒരു ഇടപാടും ഈ സർക്കാരിനില്ല. ഇതിന്റെ ഒരു വിഹിതം പാർട്ടിക്കാണ് പോകുന്നത.് പിണറായി വിജയനെന്ന ഫാസിസ്റ്റിനെ കേരള മണ്ണിൽ നിന്ന് ചവിട്ടി പുറത്താക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത.് ഇത് എല്ലാവരും ഉപയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഭരണത്തിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസരത്തിൽ പ്രയോഗിക്കുന്ന അവസാനത്തെ കാർഡാണ് വർഗീയത. ഇതാണ് ഇപ്പോൾ സി.പി.എം പ്രയോഗിക്കുന്നത.് മുസ്‌ലിം ലീഗിനെ കൂടെ കൂട്ടാൻ ദിവസങ്ങളോളം നേതാക്കളുടെ വീട്ടിൽ നല്ല ഭക്ഷണവും അടിച്ച് അന്തിയുറങ്ങിയവരാണ് കമ്യൂണിസ്റ്റുകാരെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും സുധാകരൻ ഓർമിപ്പിച്ചു. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് തങ്ങളുടെ വീട്ടിൽ യു.ഡി.എഫ് നേതാക്കൾ പോയാൽ വർഗീയത കാണുന്ന വിജയരാഘവൻ പിണറായിയുടെ സ്വന്തം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ വർഗീയ കക്ഷിയായ എസ്.ഡി.പി.ഐയുടെ പിൻതുണയോടെയാണ് ഭരണം നിലനിർത്തിയതെന്നും കാഞ്ഞങ്ങാട്ട് ബി.ജെ.പിയുടെ പിൻതുണ സി.പി.എം വാങ്ങിയതും ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
എൻ. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, എം.എൽഎ മാരായ പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ, മുൻ എം.എൽ.എ അബ്ദുൾ റഹ്മാൻ രണ്ടത്താണി എന്നിവർ സംസാരിച്ചു. സി.പി ജോൺ, അഡ്വ. ഐ മൂസ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, വി. എൻ ജയരാജ്, വി. രാധാകൃഷ്ണൻ മാസ്റ്റർ, എം. പി അരവിന്ദാക്ഷൻ, അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. കെ. എ ലത്തീഫ്, ബഷീർ ചെറിയാണ്ടി, വി. സി പ്രസാദ്, എം. പി അസൈനാർ, മണ്മയാട് ബാലകൃഷ്ണൻ, സി. കെ.പി മമ്മു, അഡ്വ. ഷുഹൈബ് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. സി.ടി സജിത്ത് സ്വാഗതം പറഞ്ഞു.