പത്ത് രൂപ കൊടുത്ത് ട്രെയിനിൽ എയർപോർട്ട് വരെ പോവാം. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസും. നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബംഗളൂരു കെമ്പെഗൗഡ എയർപോർട്ടിലേക്ക് ട്രെയിൻ യാത്ര യാഥാർഥ്യമാവുന്നത്. ടിക്കറ്റ് നിരക്ക് 15 രൂപയിൽ കൂടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ഇ. വിജയ വ്യക്തമാക്കി. 10 രൂപക്ക് ബംഗളൂരു സിറ്റിയിൽ നിന്നും കെമ്പെഗൗഡ എയർപോർട്ടിലേക്ക് സ്‌റ്റോപ്പില്ലാതെ യാത്ര ചെയ്യാം. എയർപോർട്ടിൽ നിന്നും ബംഗളൂരു കണ്ടോൺമെന്റ് സ്റ്റേഷനിലേക്ക് 15 രൂപക്കും യാത്ര ചെയ്യാമെന്നു അദ്ദേഹം പറഞ്ഞു. ഇത് എയർപോർട്ടിലെത്താനുള്ള ഏറ്റവും തുഛമായ തുകയാണ്.
പാസഞ്ചർ ട്രെയിനുകൾക്കാണ് ഈ നിരക്ക്. സ്പീഡ് ട്രെയിനുകൾക്ക് മുപ്പത് രൂപയാണ് എയർപോർട്ടിലേക്ക് ചാർജ്. എയർപോർട്ടിനടുത്തുള്ള ദേവനഹള്ളി സ്റ്റേഷനിൽ നിന്ന് മെജസ്റ്റിക്കിലെ ബംഗളൂരു സെൻട്രൽ സ്റ്റേഷനിൽ 45 മിനിറ്റുകൾ കൊണ്ട് മെട്രോ ട്രെയിനുകൾ പറന്നെത്തും. നിത്യേന അഞ്ച് ട്രെയിനുകൾ വീതം ഇരു ദിശയിലുമോടുന്നു. റേറ്റ് കുറവാണെങ്കിലും യാത്രക്കാരെ വേണ്ടപോലെ ആകർഷിക്കാനായില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 20 മുതൽ 25 ശതമാനം വരെ യാത്രക്കാരേ ഇപ്പോഴുള്ളൂ.
നിലവിൽ ഈ വഴി ഓടുന്ന ബസിൽ ഒരാൾക്ക് യാത്രക്ക് കുറഞ്ഞത് 270 രൂപ നൽകണം. 600 മുതൽ നൂറു രൂപയാണ് ടാക്‌സി നിരക്ക്. ഇങ്ങനെ നോക്കുമ്പോൾ ഇത്രയും വലിയ സൗജന്യം മറ്റൊരിടത്തും കിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
(06269/06270) എന്ന നമ്പർ ട്രെയിൻ കണ്ടോൺമെന്റ് സ്റ്റേഷനിൽ നിന്നും പുറപ്പെടും. വൈകുന്നേരം 5:55ന് പുറപ്പെട്ട് 6.50ന് കെമ്പെഗൗഡ സ്റ്റേഷനിൽ എത്തുന്ന ട്രെയിനിന് അവിടെ ഒരു മിനിട്ട് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ബംഗളൂരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, ചന്നസന്ദ്ര, യെലഹങ്ക, ബട്ടഹൽസൂർ, ഡോഡ്ജാല എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ഈ ട്രെയിനിൽ കയറാം. ട്രെയിൻ നമ്പർ 06279/06280 രാവിലെ 8:30 ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് 9.17 ഓടെ വിമാനത്താവളത്തിൽ എത്തും. ഞായർ ഒഴികെ ആറു ദിവസങ്ങളിലും ട്രെയിനുണ്ടാവും.
വിമാനത്താവളത്തിൽ നിന്ന് രാവിലെ 8:21 ന് പുറപ്പെടുന്ന ട്രെയിൻ ഡോഡ്ജാല, ബട്ടഹൽസൂർ, യെലഹാക്ക, കൊഡിഗെഹള്ളി, ലോട്ടെഗോലഹാലി എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റി 9.25 ന് യശ്വന്ത്പൂരിൽ യാത്ര അവസാനിപ്പിക്കും.
കേന്ദ്ര നഗരാസൂത്രണ-വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് മൂന്നാഴ്ച മുമ്പ് എയർപോർട്ട് റെയിൽ പാത ഉദ്ഘാടനം ചെയ്തത്. ആദ്യ ദിവസങ്ങളിൽ ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകിയത് പ്രയാസം സൃഷ്ടിച്ചുവെന്ന് യാത്രക്കാർ പറയുന്നു. സിഗ്‌നലിംഗ് സംബന്ധിച്ച സാങ്കേതിക തകരാറുകളാണ് ഈ സാഹചര്യമുണ്ടാക്കിയത്.