മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിൽ അവസാനിക്കേണ്ടതായിരുന്നു എൽ.ഡി.എഫ് ഗവണ്മെന്റ് നേരിടേണ്ടിവന്ന നാണംകെടുത്തിയ ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധി. അതിനുപകരം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പരസ്യമായ രാഷ്ട്രീയ ഏറ്റുമുട്ടലായി അത് വഴിമാറി.
മുന്നണി മര്യാദകൾ ലംഘിച്ച സി.പി.ഐ ആണ് ഇതിനുത്തരവാദി എന്ന് മുഖ്യമന്ത്രിതന്നെ കുറ്റപ്പെടുത്തി. സി.പി.ഐയ്‌ക്കെതിരെ സംസ്ഥാന സെക്രട്ടറിയെയും കേന്ദ്ര നേതൃത്വത്തെയും തന്റെ പിന്നിൽ അണിനിരത്താനും മുഖ്യമന്ത്രിക്കു കഴിഞ്ഞു.
യു.ഡി.എഫ് വിട്ട് സി.പി.ഐ എൽ.ഡി.എഫിലെത്തിയിട്ട് 37 വർഷങ്ങളായി. ഇക്കാലമത്രയും ഇരു പാർട്ടികളും മുന്നണിയിലും ഗവണ്മെന്റിലും പുലർത്തിയ ഐക്യവും വിശ്വാസവും ഗവണ്മെന്റിന്റെ കൂട്ടായ പ്രവർത്തനവും അനിശ്ചിതത്വത്തിലേക്കു നീങ്ങുന്നു. ഇത് ഖ്യാതി നേടാനുള്ള സി.പി.ഐയുടെ ശ്രമമാണെന്നാണ് സി.പി.എം വ്യാഖ്യാനം. പറയുന്നതും ചെയ്യുന്നതും എന്താണെന്ന് സി.പി.എം നേതൃത്വത്തിനുതന്നെ അറിയാത്തതുപോലെ. മന്ത്രി തോമസ് ചാണ്ടി രാഷ്ട്രീയ മദമിളകി ഭരണഘടനാ ചട്ടങ്ങളും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും തകർത്ത് ചങ്ങലപൊട്ടിച്ചു കുതിച്ചത് സർക്കാറിനെ ഭരണഘടനാ പ്രതിസന്ധിയിലാക്കി. എൽ.ഡി.എഫിനെ രാഷ്ട്രീയ പ്രതിസന്ധിയിലും. ആ യഥാർത്ഥ വസ്തുതയിൽനിന്നാണ് പ്രശ്‌നത്തെ നോക്കിക്കാണേണ്ടത്.
മന്ത്രിയെ നിയന്ത്രിക്കാനും പിടിച്ചുകെട്ടാനും വഴങ്ങുന്നില്ലെങ്കിൽ മന്ത്രിസഭയ്ക്ക് പുറത്തേക്ക് വഴികാട്ടാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവ്വഹിക്കേണ്ടിയിരുന്നു. എൽ.ഡി.എഫ് യോഗംചേർന്ന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടും, ഭരണഘടനാവിരുദ്ധമാണ് മന്ത്രി ചെയ്യുന്നതെന്ന് ഹൈക്കോടതി വിധിച്ചിട്ടും മന്ത്രി ചാണ്ടി വഴങ്ങിയില്ല. സുപ്രിം കോടതിയിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ മന്ത്രിയെ അനുനയിപ്പിച്ച് കൊണ്ടുവന്നിരുത്തിയത് മന്ത്രിസഭാ യോഗത്തിൽ.
അതിൽ പ്രതിഷേധിച്ചാണ് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ച് പാർട്ടി തീരുമാനപ്രകാരം സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിന്നത്. മുഖ്യമന്ത്രി പ്രതികരിച്ചത് സി.പി.ഐ മന്ത്രിമാരുടേത് അസാധാരണ നടപടിയാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നുമാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായ തോമസ് ചാണ്ടി ചെയ്തത് സാധാരണ നടപടിയും സംഭവിക്കേണ്ടതുമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ സ്ഥാപനവുമായി ബന്ധപ്പെട്ട നിയമലംഘനത്തെപറ്റി റിപ്പോർട്ടു നൽകിയ ജില്ലാ കളക്ടർക്കും അതിന്മേൽ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ച റവന്യൂമന്ത്രിയ്‌ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് നൽകുകയാണ് മന്ത്രിസ്ഥാനത്തിരുന്ന് തോമസ് ചാണ്ടി ചെയ്തത്. ബ്രിട്ടന്റെ വെസ്റ്റ് മിനിസ്റ്റർ മാതൃക അനുസരിച്ചു പ്രവർത്തിക്കുന്ന കേരള മന്ത്രിസഭയിലെ അംഗം ഹൈക്കോടതി കയറിയദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അന്നേദിവസം മറ്റൊരു മാതൃക കാണിച്ചു. വിദേശ യാത്രയ്ക്കിടയിൽ ചട്ടം ലംഘിച്ചെന്ന മാധ്യമവാർത്തയെ തുടർന്ന് ഇന്ത്യൻ വംശയായ മന്ത്രി പ്രീതി പട്ടേലിനെ ദക്ഷിണാഫ്രിക്കയിൽനിന്ന് മടക്കിവിളിച്ചു. തിരിച്ചെത്തിയപടി രാജി വെപ്പിച്ചു. ഗവണ്മെന്റിനെ അറിയിക്കാതെയും അനുമതി തേടാതെയും ഇസ്രയേൽ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ചട്ടം ലംഘിച്ച് സന്ദർശിച്ചതിന്. മന്ത്രിസഭാ യോഗത്തിലേക്കുപോലും വിളിക്കാതെ.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർക്കുകയാണ് മന്ത്രി തോമസ് ചാണ്ടി ചെയ്യുന്നതെന്ന് മനസിലാക്കി അത് നേരത്തെ തടയേണ്ടത് മുഖ്യമന്ത്രിയായിരുന്നു. സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ഭരണതല അന്വേഷണവും തുടർനടപടിയും മന്ത്രിയായിരിക്കെ റദ്ദാക്കാൻ റിട്ട് ഹർജി നൽകാൻ തോമസ് ചാണ്ടിക്ക് ആവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർക്കുമെന്നു ചൂണ്ടിക്കാട്ടി ഹർജി പിൻവലിക്കാൻ സമയം കൊടുത്തിട്ടും മന്ത്രി വഴങ്ങാഞ്ഞതുകൊണ്ടാണ് തള്ളിയത്.
എന്നിട്ടും ഹൈക്കോടതിയെപോലും വകവെക്കാതെ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ ഡൽഹിക്കുപോകാൻ ടിക്കറ്റെടുത്ത മന്ത്രിയോട് മാധ്യസ്ഥനെപോലെ മന്ത്രിസഭായോഗത്തിലേക്ക് ക്ഷണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മന്ത്രിസഭായോഗം കഴിഞ്ഞ് രാജിവെക്കാൻ തീരുമാനിച്ചിരുന്നെന്നും അതറിഞ്ഞ് സി.പി.ഐ മന്ത്രിമാർ മുതലെടുക്കുകയായിരുന്നു എന്നും മറ്റുമുള്ള സി.പി.എം വിമർശനം പരിഹാസ്യമാണ്. തനിക്കെതിരെ ചെറുവിരളനക്കാൻപോലും ആർക്കും കഴിയില്ലെന്ന് രണ്ടുമാസമായി മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും വകുപ്പു മന്ത്രിയെയും മന്ത്രി വെല്ലുവിളിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിൻബലമില്ലാതെ അതിന് കഴിയുമായിരുന്നില്ല.
പരമാവധി സമയം നീട്ടിക്കൊടുത്ത് രാജി വാങ്ങിച്ചെടുക്കുകയായിരുന്നില്ല മുഖ്യമന്ത്രിയുടെ ചുമതല. ബന്ധപ്പെട്ട വകുപ്പുമന്ത്രിയെയും ഘടകകക്ഷിയായ സി.പി.ഐയെയും വിശ്വാസത്തിലെടുത്ത് രാജിവെപ്പിക്കുന്നതിലേക്ക് കൂട്ടായി നീങ്ങുകയായിരുന്നു വേണ്ടത്. പകരം തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും വകുപ്പു മന്ത്രിയെയും നിയമം നടപ്പാക്കാൻ തുനിയുന്ന ഉദ്യോഗസ്ഥരെയും അവഗണിക്കുകയും അവഹേളിക്കുകയുമാണെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽനിന്ന് വെളിപ്പെട്ടത്. മന്ത്രിമാരായിരുന്ന ഇ.പി ജയരാജന്റെയും എ.കെ ശശീന്ദ്രന്റെയും രാജിക്കാര്യത്തിലെടുത്ത ശുഷ്‌കാന്തിയും ജാഗ്രതയും ചാണ്ടിയുടെ കാര്യത്തിൽ ഉണ്ടായില്ല. പരമാവധി സംരക്ഷിക്കുകയും കീഴ്‌പ്പെടുകയും ചെയ്യുന്ന അസാധാരണ നിലപാടാണ് കൈക്കൊണ്ടത്.
വ്യക്തിപരമായി നിരപരാധിത്വം തെളിയിക്കുകയും നീതി ലഭ്യമാക്കുകയുമായിരുന്നു തോമസ് ചാണ്ടിയുടെ ലക്ഷ്യമെന്നു വെക്കുക. മന്ത്രിസ്ഥാനത്തുനിന്നു മാറിനിന്ന് കോടതിയെ സമീപിക്കൂ എന്ന് കർശനമായി പറയേണ്ടതായിരുന്നു. അതറിയാത്ത ആളുമല്ല പിണറായി.
അര നൂറ്റാണ്ടുകാലത്തെ പാർലമെന്ററി അനുഭവമുള്ള പ്രണബ് മുഖർജി തന്റെ ആത്മകഥയിൽ മുന്നണി മന്ത്രിസഭയിലെ ഇത്തരം സാഹചര്യങ്ങളെപറ്റി രണ്ട് അനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്:
കോൺഗ്രസ് ഐ പിന്തുണയോടെ ഐ.കെ ഗുജ്‌റാൾ മന്ത്രിസഭ അധികാരത്തിലിരിക്കെ രാജീവ് ഗാന്ധി വധം സംബന്ധിച്ച ജയിൻ കമ്മറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. രാജീവ് ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ എൽ.റ്റി.റ്റിയുമായി ഡി.എം.കെയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായി. ഗുജ്‌റാൾ മന്ത്രിസഭയിൽനിന്ന് ഡി.എം.കെ മന്ത്രിമാരെ പുറത്താക്കാൻ കോൺഗ്രസ് ഐ ആവശ്യപ്പെട്ടു.
കോൺഗ്രസ് ഐ നേതാക്കളെ യോഗത്തിനു ക്ഷണിക്കുകയാണ് പ്രധാനമന്ത്രി ഗുജ്‌റാൾ ചെയ്തത്. റിപ്പോർട്ടിൽ ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് ഐ നിലപാടിൽ ഉറച്ചുനിന്നു. ഡി.എം.കെ മന്ത്രിമാരെ പുറത്താക്കാൻ പറ്റില്ലെന്ന നിലപാടിൽ ഗുജ്‌റാളും. കോൺഗ്രസ് ഐ പിന്തുണ പിൻവലിച്ചു, ഗുജ്‌റാൾ മന്ത്രിസഭ വീഴുകയും ചെയ്തു.
കോൺഗ്രസ് ഐയുടെ ആദ്യ മുന്നണി മന്ത്രിസഭയിലെ മറ്റൊരനുഭവം. അത് സി.പി.ഐ-സി.പി.എം വിവാദവുമായി ചേർത്ത് പരിശോധിക്കേണ്ടതാണ്. പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനെ നോക്കുകുത്തിയാക്കി ഘടകകക്ഷികൾ വിലപേശുകയും വിളയാടുകയും ചെയ്യുന്നു. സഹിക്കവയ്യാതെ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി മന്ത്രിസഭായോഗത്തിൽ പ്രണബ് ഇടപെട്ടു.
മന്ത്രിസഭാ യോഗത്തിലെ നീണ്ടുപോകുന്ന തർക്കവിതകർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രണബ് പറഞ്ഞു: 'അവസാനമില്ലാത്ത ചർച്ചകൾ നമ്മെ എവിടെയും കൊണ്ടുചെന്നെത്തിക്കില്ല. ഏതു വിഷയത്തെകുറിച്ചും നമുക്കുതോന്നുന്ന വികാരങ്ങൾ ശക്തമായി പ്രകടിപ്പിക്കണം. സമയപരിമിധി മനസിൽവെച്ച്. എല്ലാവരുടെയും നിരീക്ഷണങ്ങൾ കേട്ടശേഷം പ്രധാനമന്ത്രി കാബിനറ്റിന്റെ തീരുമാനം പ്രഖ്യാപിക്കും. നമ്മളത് അംഗീകരിച്ച് അടുത്ത അജണ്ടയിലേക്കു പോകണം.'
'അങ്ങനെ വന്നാൽ യു.പി.എ ഗവണ്മെന്റ് തകർന്നുവീഴും. നിങ്ങളുടെ ഏകാധിപത്യം ഞങ്ങൾക്ക് സ്വീകരിക്കാനാവില്ല' ഘടകകക്ഷി മന്ത്രിമാരിൽ ഒരാൾ മുന്നറിയിപ്പുനൽകി. പ്രണബും ശക്തമായി തിരിച്ചടിച്ചു: 'എനിക്ക് ലോക്‌സഭയിലെ 147 അംഗങ്ങളോടുള്ള ബാധ്യതയുണ്ട്. കഷ്ടി ഒരു ഡസൻ അംഗങ്ങളുള്ള പാർട്ടി മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയെ ഇവിടെ പീഡിപ്പിക്കുകയാണ്. നമ്മുടെ വാഗ്ദാനങ്ങൾ നമുക്ക് പ്രാവർത്തികമാക്കേണ്ടതുണ്ട്. അതിന് കഴിയുന്നില്ലെങ്കിൽ ഗവണ്മെന്റ് നിലനിന്നിട്ടെന്തു കാര്യം.'
പ്രണബ് മുഖർജി ലോക്‌സഭയിലെ കോൺഗ്രസ് ഐ നേതാവും പ്രധാനമന്ത്രി മൻമോഹൻസിങ് രാജ്യസഭാംഗമായതുകൊണ്ട് ഉപരിസഭയിലെ പാർട്ടി നേതാവുമായിരുന്നു. ഗവണ്മെന്റിന്റെ തലവനായ പ്രധാനമന്ത്രി ഘടകകക്ഷികൾക്ക് കീഴടങ്ങുന്നതിനുള്ള പ്രതിഷേധം കൂടിയായിരുന്നു പ്രണബിന്റെ വിമർശനം. എൽ.ഡി.എഫ് ഗവണ്മെന്റിൽ പിണറായി മൻമോഹനിൽനിന്നു വ്യത്യസ്ഥനാണ്. പ്രധാന ഘടകകക്ഷിയുടെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി. ഗവണ്മെന്റിന്റെയും മുന്നണിയുടെയും സ്വന്തം പാർട്ടിയുടെയും സർവ്വാധികാരി. എന്നിട്ടും പിണറായിയിൽ ചാരിനിന്ന് സി.പി.ഐയെയും അതിന്റെ മന്ത്രിയെയും വകുപ്പിനെയും വാമനനെപോലെ ചാണ്ടി ചവുട്ടിത്താഴ്ത്താൻ ശ്രമിച്ചതാണ് പ്രശ്‌നം.
എൽ.ഡി.എഫ് ഗവണ്മെന്റ് എന്തിനിങ്ങനെ ദുർഗന്ധം പേറണം എന്ന ചോദ്യം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ജനങ്ങളും നിരന്തരം ഉയർത്തി. നിയമസഭയിൽ 19 അംഗങ്ങളും 37 വർഷത്തെ എൽ.ഡി.എഫ് രാഷ്ട്രീയ ചരിത്ര പാരമ്പര്യവുമുള്ള പാർട്ടിയാണ് സി.പി.ഐ. ജനങ്ങളോടുള്ള ബാധ്യത അവർ പ്രകടിപ്പിക്കാൻ നിർബന്ധിതമായെന്നു കണ്ടാൽ മതി.
സോഷ്യലിസ്റ്റ് ജനതയേയും ആർ.എസ്.പിയേയും ഇടതു മുന്നണിയിൽനിന്നു പുറത്താക്കിയവർ മുന്നണി ദുർബലപ്പെടുമെന്ന് ഇപ്പോൾ ഉത്ക്കണ്ഠപ്പെടുന്നു! ഇടതുപക്ഷ നയങ്ങൾക്കു വിരുദ്ധമായ നിലപാടുകളെ എല്ലാ തലങ്ങളിലും എതിർക്കുന്ന ഒരേയൊരു പാർട്ടി എൽ.ഡി.എഫിൽ സി.പി.ഐ മാത്രമാണ്. അതുകൊണ്ടുതന്നെ അവരെ വളയ്ക്കുക, വളഞ്ഞില്ലെങ്കിൽ ഒടിക്കുക എന്ന നിലപാട് മുഖ്യമന്ത്രിയുടെ മുൻകൈയിൽ അധികാരത്തിലേറിയതുതൊട്ട് സ്വീകരിച്ചിട്ടുണ്ട് എന്നത് വസ്തുതയും.
ഭൂമാഫിയകളും കോർപ്പറേറ്റുകളും മണ്ണും ജലവും കണ്ണുവെച്ച് കേന്ദ്രീകരിച്ചിട്ടുള്ള കേരളത്തിൽ അത് സംരക്ഷിക്കേണ്ട വകുപ്പു കൈകാര്യംചെയ്യുന്നത് സി.പി.ഐയാണ്. അഡ്വക്കറ്റ് ജനറലിനെപോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളിൽനിന്നുപോലും റവന്യൂമന്ത്രി അധിക്ഷേപിക്കപ്പെട്ടു. അടിയാന്മാരെപോലെ റവന്യൂ ഉദ്യോഗസ്ഥർക്കുനേരെ മുഖ്യമന്ത്രി കണ്ണുരുട്ടി ഭയപ്പെടുത്തി. അതിന്റെയെല്ലാം തുടർച്ച മാത്രമാണ് തോമസ് ചാണ്ടിയോടുള്ള വിധേയത്വത്തിനപ്പുറം ഈ വിവാദത്തിനു പിന്നിലുള്ളത്.
ഈ കോലാഹലമൊക്കെ കേരളത്തിൽ നടന്നിട്ടും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രശ്‌നത്തിൽ ഇടപെട്ടില്ല. ജനറൽ സെക്രട്ടറിയില്ലാത്ത ഒരു അവയ്‌ലബിൾ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി കൂടി പങ്കെടുത്താണ് സി.പി.ഐയ്‌ക്കെതിരെ പരസ്യമായി നീങ്ങാൻ തീരുമാനിച്ചത്. നടപടി അപക്വമെന്നും കയ്യടി ഏറ്റുവാങ്ങാൻ മാത്രമാണെന്നും സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം വിളിച്ച് ആക്ഷേപിച്ചത്. ഭരണരംഗത്തെ മികവിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ പോയ സന്ദർഭം ഇതിനായി പിണറായി ഉപയോഗപ്പെടുത്തി.
ഭരണഘടനാനുസൃതമായ നിയമങ്ങളും ചട്ടങ്ങളും മന്ത്രിസഭയിലിരുന്ന് ലംഘിക്കുകയും അതിനെ ന്യായീകരിക്കുകയും ഇനിയും ആവർത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്ത കോടീശ്വര മന്ത്രിയെ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി സംരക്ഷിച്ചു. അതാണ് സമൂഹത്തിനുമുമ്പിൽ ഉയർന്ന പ്രശ്‌നം. നിയമവാഴ്ചതന്നെ പണാധിപത്യംകൊണ്ട് കീഴ്‌പ്പെടുത്താം എന്ന പരസ്യ വെല്ലുവിളിയാണ് മന്ത്രിയിൽനിന്നു കേരളം കേട്ടത്. എൽ.ഡി.എഫിന്റെ ഭാഗമല്ലാതിരുന്ന, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ഒരാളെ മന്ത്രിയാക്കി കൊണ്ടുവന്നാണ് കേരളത്തിന്റെമേൽ സി.പി.എം ഈ അപമാനഭാരം കെട്ടിയേൽപ്പിച്ചത്.