Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗെയിൽ: സിറ്റി ഗ്യാസ് കണക്ഷനുകൾ ഏപ്രിലിൽ സജ്ജമാകും 

കണ്ണൂർ- ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ ഗാർഹിക കണക്ഷനുകൾ ഏപ്രിൽ അവസാനത്തോടെ കണ്ണൂർ ജില്ലയിൽ സജ്ജമാകും. ഇതുമായി ബന്ധപ്പെട്ട പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി സിറ്റി ഗ്യാസ് പദ്ധതി ഉദ്യോഗസ്ഥർ അറിയിച്ചു.     
ഫെബ്രുവരി ആദ്യവാരത്തോടെ കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളിൽ വീടുകളിലേക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായുള്ള വെൽഡിംഗ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലായി 500 ഓളം വീടുകൾക്കാണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായ സിറ്റി ഗ്യാസ് സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടാളിയിൽ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്‌റ്റേഷൻ പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചക വാതകം (പി.എൻ.ജി പൈപ്ഡ് നാച്ചുറൽ ഗ്യാസ്) എത്തിക്കുക. നിലവിൽ കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽനിന്നും ഇതുമായി ബന്ധപ്പെട്ട അനുമതികൾ ലഭിച്ചു കഴിഞ്ഞു. പൈപ്പിടുന്നതിനുള്ള ടെൻഡർ നടപടികൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകൾക്കു പുറമെ കോർപറേഷൻ പ്രദേശങ്ങളിലും ആദ്യ ഘട്ടത്തിൽത്തന്നെ പാചകവാതകം ലഭ്യമാക്കും. തലശ്ശേരി മുതൽ മാഹി വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കുക.


സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിനായി ഒരു നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. പിന്നീടുള്ള പരിപാലനം കമ്പനി പൂർണമായും ഏറ്റെടുക്കും. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനെക്കാൾ 20 ശതമാനത്തോളം വിലക്കുറവിൽ സിറ്റി ഗ്യാസ് വഴി പാചകവാതകം വീടുകളിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് മാസത്തിൽ പണം അടച്ചാൽ മതി. പൈപ്പ് വഴിയുള്ള പാചകവാതകം ഏത് സമയത്തും ലഭ്യമായിരിക്കുമെന്നതാണ് പ്രധാന ആകർഷണം. എൽ.പി.ജിക്കെന്ന പോലെ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട കാര്യമില്ല. പാതിവഴിയിൽ ഗ്യാസ് തീർന്നുപോവുന്ന പേടിയും വേണ്ട. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഗ്യാസ് ഉപയോഗിക്കാമെന്ന സൗകര്യവും ഇതിനുണ്ട്. എൽ.പി.ജിയെക്കാൾ ഭാരം കുറവാണെന്നതിനാൽ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് സുരക്ഷിതത്വം കൂടുതലാണ്. സിലിണ്ടർ ഗ്യാസ് ചോർച്ചയുണ്ടായാൽ വായുവിനെക്കാൾ ഭാരം കൂടുതലാണെന്നതിനാൽ അന്തരീക്ഷത്തിൽ കെട്ടിനിൽക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. എന്നാൽ വായുവിനെക്കാൾ ഭാരം കുറഞ്ഞ പി.എൻ.ജി ചോർച്ചയുണ്ടായാൽ പെട്ടെന്നു തന്നെ മുകളിലേക്ക് ഉയർന്നുപോവുന്നതിനാൽ അപകടസാധ്യത കുറവാണ്. കൂടുതൽ സുരക്ഷിതത്വവും ലാഭകരവുമാണെന്നുള്ളത് കൊണ്ട് ഉപഭോക്താക്കൾ താൽപര്യത്തോടെയാണ് പദ്ധതിയെ സമീപിക്കുന്നതെന്നും അധികൃതർ അറിയിച്ചു.


ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റ്ഡ് (ഐ.ഒ.എ.ജി.പി.എൽ) ആണ് സിറ്റി ഗ്യാസ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പാചകവാതകത്തിനു പുറമെ, വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള മൂന്ന് സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളുടെ പ്രവൃത്തിയും ജില്ലയിൽ പുരോഗമിക്കുകയാണ്. സെൻട്രൽ ജയിൽ, മട്ടന്നൂർ, വാരം എന്നിവിടങ്ങളിലാണ് സി.എൻ.ജി സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. കോർപറേഷൻ പ്രദേശങ്ങളിലെ വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട്‌നിന്നും മേലെ ചൊവ്വ വരെ എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തിയും ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ മർദം കൂടിയ വാതകം ഗെയിലിന്റെ എസ്.വി, ഐ.വി സ്‌റ്റേഷനുകളിൽനിന്ന് സ്റ്റീൽ പൈപ്പ് ലൈൻ വഴിയാണ് വിതരണം ചെയ്യുക.


പൈപ്പ്‌ലൈൻ കടന്നു പോകുന്ന ഇടത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചക വാതകവും പൈപ്പ്‌ലൈൻ വഴി ലഭ്യമാക്കും. ഡെപ്പോസിറ്റ് തുകയിലും നൽകുന്ന സ്‌കീമിലും വ്യത്യാസം ഉണ്ടാവും. വാണിജ്യ ഉപഭോക്താക്കൾക്ക് മറ്റുള്ളവരെക്കാൾ ചെലവ് അൽപം കൂടും.
84 കിലോ മീറ്റളോളം നീളത്തിൽ 340 കോടി രൂപ മുതൽമുടക്കിലാണ് ജില്ലയിൽ ഗെയിൽ പദ്ധതി നടപ്പാക്കിയത്. 18 പഞ്ചായത്തുകളിലൂടെയും മൂന്ന് നഗരസഭകളിലൂടെയുമാണ് ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോവുന്നുണ്ട്. അഞ്ച് എസ്.വി സ്‌റ്റേഷനുകളും ഒരു ഐ.പി.എസ്‌റ്റേഷനുമാണ് ജില്ലയിലുള്ളത്.

Latest News