അതീവ സുരക്ഷാ മേഖലയില്‍ നടന്ന സ്‌ഫോടനം; ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കി

ന്യൂദല്‍ഹി- ഇസ്രായില്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും സുരക്ഷ കൂടുതല്‍ ശക്തമാക്കി.
വെള്ളിയാഴ്ച ഇസ്രാസയില്‍ എംബസില്‍ 50 മീറ്റര്‍ മാത്രം അകലെ നടന്ന സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 29 ാം വാര്‍ഷികം ഇസ്രായില്‍ എംബസിയില്‍ ആഘോഷിക്കുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ സ്‌ഫോടനമുണ്ടായി എന്നത് അധികൃതരെ ഞെട്ടിച്ചിരിക്കയാണ്.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഒരു കി.മീ അകലെ സൈനിക പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കുന്നുണ്ടായിരുന്നു.
സ്‌ഫോടനത്തിനു ശേഷം സുരക്ഷ വര്‍ധിപ്പിച്ചതായി രാജ്യത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയുളള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) അറിയിച്ചു.
പ്രധാന ഓഫീസുകള്‍ക്കും എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയതായും സി.ഐ.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
മുംബൈയിലെ ഇസ്രായില്‍ കോണ്‍ുസലേറ്റിലും സുരക്ഷ ശക്തമാക്കയിട്ടുണ്ട്. കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇസ്രായില്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയുമായി സംസാരിച്ച ശേഷം വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന മൂന്ന് കാറുകളെട ചില്ലുകള്‍ തകര്‍ന്നിരുന്നു.
2012 ല്‍ ദല്‍ഹിയില്‍ ഇസ്രായില്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഇസ്രായില്‍ ഉദ്യോഗസ്ഥന്റെ ഭാര്യക്കും ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു.

 

Latest News