Sorry, you need to enable JavaScript to visit this website.

1,159 കോടി റിയാലിന്റെ ഹവാല: സൗദിയില്‍ അറസ്റ്റിലായവരില്‍ മലയാളികളും-video

റിയാദ് - ആയിരത്തിലേറെ കോടി റിയാല്‍ നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ വിദേശങ്ങളിലേക്ക് അയച്ച് അറസ്റ്റിലായ സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും.  സംഘത്തില്‍ പെട്ട അഞ്ചു പേരെ പിടികൂടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു.
നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച സംഘത്തെ അറസ്റ്റ് ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. വ്യവസായികളും സൗദി പൗരന്മാരും വിദേശികളും ബാങ്ക് ഉദ്യോഗസ്ഥരും അടക്കം കേസില്‍ ആകെ 32 പ്രതികളാണുള്ളത്. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘത്തെ വലയിലാക്കിയത്.

ഒരു കോടിയോളം റിയാല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് ഇവര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. കാര്‍ തടഞ്ഞുനിര്‍ത്തി സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന്റെയും പിന്നീട് ഇന്ത്യക്കാരുടെ താവളത്തില്‍ പരിശോധന നടത്തുന്നതിന്റെയും നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്നതിന്റെയും പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ  ക്ലിപ്പിംഗ് ആണ് കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടത്.
സംശയകരമായ നിലയില്‍ വിദേശങ്ങളിലേക്കുള്ള പണമയക്കല്‍ ഇടപാടുകള്‍ കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മവും കൃത്യവുമായ മാനദണ്ഡങ്ങളും നയങ്ങളും വ്യവസ്ഥകളും തയാറാക്കായിട്ടുണ്ടെന്ന് കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ വക്താവ് അഹ്മദ് അല്‍ഹുസൈന്‍ പറഞ്ഞു.

കേന്ദ്ര ബാങ്ക് നടപ്പാക്കിയ പുനഃപരിശോധനാ നയങ്ങളുടെയും അഴിമതി വിരുദ്ധ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുന്ന വിദഗ്ധരുടെ പ്രൊഫഷനലിസത്തിന്റെയും ഫലമായാണ് പ്രതികളുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനും പങ്കിനനുമനുസരിച്ച് ഓരോ പ്രതികള്‍ക്കും വ്യത്യസ്ത ശിക്ഷകളാണ് ലഭിക്കുക. കൈക്കൂലി, വ്യാജ രേഖാ നിര്‍മാണം, ബിനാമി ബിസിനസ് അടക്കമുള്ള കുറ്റകൃത്യങ്ങളിലാണ് സംഘത്തില്‍ പെട്ടവര്‍ക്ക് പങ്കുള്ളതെന്നും അഹ്മദ് അല്‍ഹുസൈന്‍ പറഞ്ഞു.
കൈക്കൂലി കേസ് കണ്ടെത്തുന്നതിനു മുമ്പായി ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന പക്ഷം കൈക്കൂലി നല്‍കിയ ആളെയും ഇതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ആളെയും ശിക്ഷകളില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വിരുദ്ധ നിയമത്തിലെ 16-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്ന് കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പറഞ്ഞു.
അഴിമതികള്‍ നടത്തുന്നവരെയും വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്നവരെയും നിരീക്ഷിച്ച് പിടികൂടുമെന്നും ഇത്തരക്കാര്‍ക്കെതിരെ മുഖംനോക്കാതെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പറഞ്ഞു. 980 എന്ന നമ്പറില്‍ ബന്ധപ്പെട്ടും കമ്മീഷന്റെ മറ്റു ഔദ്യോഗിക ചാനലുകള്‍ വഴിയും അഴിമതികളെയും അധികാര ദുര്‍വിനയോഗങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത് സഹകരിക്കുന്ന സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ നന്ദി പറഞ്ഞു. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കമ്മീഷന്‍ സൂക്ഷിക്കുകയും ഇത്തരക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കമ്മീഷന്‍ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്.

 

 

Latest News