പൂഞ്ഞാറില്‍ തന്നെ മത്സരിക്കാന്‍ പി.സി. ജോര്‍ജ് ഒരുങ്ങുന്നു

കോട്ടയം - യു.ഡി.എഫിന്റെ ഭാഗമാക്കാന്‍ ഐ വിഭാഗവും അത് തടയാന്‍ എ വിഭാഗവും കരുനീക്കുന്നതിനിടെ പി.സി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ ജനവിധിക്കു തയാറെടുക്കുന്നു. കഴിഞ്ഞ തവണ ഇരുമുന്നണികളെയും വെല്ലുവിളിച്ച്് സ്വതന്ത്രനായി വിജയിച്ച ആത്മവിശ്വാസമാണ് പി.സിക്കുളളത്്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വിജയത്തോടെ പി.സിക്ക് ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്.

അതിനിടെ ജോര്‍ജിനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കാനാണ് എ വിഭാഗം. അതിനായി ജോസഫ് ഗ്രൂപ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവുകൂടിയായ കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ ഇറക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ജോസഫിനോട് ആവശ്യപ്പെടുകയും ചെയ്തു. കെ.എം ജോര്‍ജ് 1967ലും 1970ലും പൂഞ്ഞാര്‍ മണ്ഡത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചു ജയിച്ചിട്ടുണ്ട്. അതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജിനു സാധ്യതയേറെയാണെന്ന് വിലയിരുത്തുന്നു. ജോസഫ് വിഭാഗം നേതാവായ സാബു പ്ലാത്തോട്ടത്തെയും പൂഞ്ഞാര്‍ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.

യു.ഡി.എഫിലേക്ക് ജോര്‍ജിനെ എത്തിക്കുന്നതിന് പരിശ്രമം തുടരുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്്. പി.സി ജോര്‍ജിനെ ജോസഫ് ഗ്രൂപ്പിലേക്ക് കൊണ്ടുവരാന്‍ ജോസഫ് വിഭാഗത്തിലെ മോന്‍സിനും ജോയ് ഏബ്രഹാമിനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടുപേര്‍ക്കും ഫ്രാന്‍സിസ് ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പാണ്.യു.ഡി.എഫില്‍ നിന്ന് ഒരാളെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ പി.സി ജോര്‍ജിനെ ജയിപ്പിക്കാനായി  ദുര്‍ബലനായ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പിന്റെയും മോന്‍സിന്റെയും നീക്കം.

 

 

 

 

Latest News