ചരിത്രമുറങ്ങുന്ന ചന്ദ്രഗിരി കോട്ട തകര്‍ച്ചയില്‍

കാസര്‍കോട്-നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചന്ദ്രഗിരിക്കോട്ട തകര്‍ച്ചയുടെ വക്കില്‍. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ടയുടെ നവീകരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും കാഴ്ചയില്‍ പ്രതിഫലിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്ര താളുകളില്‍ ഇടം നേടിയിട്ടുള്ള ചന്ദ്രഗിരിക്കോട്ട സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കോട്ടയുടെ ദുരവസ്ഥ കണ്ട് നിരാശരായിട്ടാണ് മടങ്ങുന്നത്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിര്‍മിതി ഓര്‍മകളില്‍ മാത്രമാകും. കോട്ടയുടെ കവാടം മഴയില്‍ തകര്‍ന്നത് ഇതുവരെ നവീകരിച്ചില്ല. കോവിഡിനെ തുടര്‍ന്നു അടച്ചുപൂട്ടിയ സമയത്താണ് കോട്ടയുടെ പ്രധാന കവാടത്തിന്റെ ഭാഗം തകര്‍ന്നത്.കല്ലുകള്‍ നിലം പൊത്തിയ നിലയിലാണ്. ഗേറ്റും തകര്‍ന്നു. കോട്ടയുടെ പല ഭാഗവും കാട് മൂടിയ നിലയിലാണ്. ഈ മാസം മുതലാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു കൊടുത്തത്. കോട്ടയുടെ തകര്‍ന്ന ഭാഗം അപകടാവസ്ഥയിലാണ്. ഇതിനോട് ചേര്‍ന്നുള്ള മറ്റു ഭാഗങ്ങളും നിലംപൊത്താന്‍ സാധ്യതയേറെയാണ്. 2006-ല്‍ നവീകരണത്തിന്റെ ഭാഗമായി കെട്ടിയ ഭാഗമാണ് ഇപ്പോള്‍ തകര്‍ന്നിട്ടുള്ളത്. കോട്ടയുടെ തകര്‍ന്ന കവാടത്തിലൂടെ അകത്തേക്ക് കയറിയാല്‍ നടപ്പാതയില്‍ വരെ കാടാണ്. കോവിഡിനു മുന്‍പു നിറയെ ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം നശിച്ചു. ആഴ്ചയില്‍മൂന്ന്ദിവസം കോട്ടയുടെ അകവും പുറവും ശുചീകരിക്കുന്നതിനായി കുടുംബശ്രീയെ എല്‍പിച്ചിരുന്നു. എന്നാല്‍ കോട്ടയുടെ അകത്ത് നിറയെ പ്ലാസ്റ്റിക് കുപ്പികളാണുള്ളത്. കാടു നിറഞ്ഞിരിക്കുന്നതിനാല്‍ കുടുംബസമേതം കോട്ട കാണാനെത്തുന്നവര്‍ക്കും ഭയമാണ്. കാടുകള്‍ വൃത്തിയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വൈദ്യുതി കണക്ഷന്‍ ഉണ്ടെങ്കിലും ബള്‍ബുകള്‍ ഒന്നുമില്ല. രാവിലെ ഒമ്പത്മണി മുതല്‍ അഞ്ചു വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം. കോട്ടയുടെ സ്ഥലം ഇതുവരെഅളന്നു തിട്ടപ്പെടുത്തിയില്ല.കോട്ടയ്ക്ക് 7.76 ഏകര്‍ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ചിട്ടില്ലാത്തതിനാല്‍ എത്ര ഭൂമി ആളുകള്‍ കൈയ്യേറിയിട്ടുണ്ടാകുമെന്ന് പറയാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്.നിലവില്‍ കാണുന്നതിലേറെസ്ഥലമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. കയ്യേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു.കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്നാണ് കോട്ട സംരക്ഷകര്‍ ആവശ്യപ്പെടുന്നത്.

 

 

Latest News