Sorry, you need to enable JavaScript to visit this website.

വ്യവസായ മേഖലയിൽ സൗദിവൽക്കരണം 28 ശതമാനമായി ഉയർന്നു -മന്ത്രി ബന്ദർ അൽഖുറൈഫ്

റിയാദ്- വ്യവസായ മേഖലയിൽ സൗദിവൽക്കരണം 28 ശതമാനമായി ഉയർന്നതായി വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. നിലവിൽ 5,70,000 പേർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 2,15,000 പേർ സ്വദേശികളാണ്. വ്യവസായ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ വ്യവസായ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ കുറച്ചുകാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. 


വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 2030 അവസാനത്തോടെ വ്യവസായ, ഖനന മേഖലയിൽ പ്രതിവർഷ കയറ്റുമതി 424 ബില്യൺ റിയാലായി വർധിപ്പിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. വ്യവസായ മേഖലയിൽ വനിതകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. വ്യവസായ വികസന നിധി മുഖേന കഴിഞ്ഞ വർഷം 1,700 കോടി റിയാലിന്റെ വായ്പകൾ അനുവദിച്ചു. ഊർജ, ലോജിസ്റ്റിക്‌സ് സേവന പദ്ധതികൾ അടക്കം നിരവധി മേഖലകൾക്ക് വായ്പകൾ അനുവദിച്ചു. 


വ്യവസായ മേഖലയിൽ പ്രാദേശിക ഉള്ളടക്കത്തിന് പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും വൈവിധ്യവൽക്കരണത്തിനും കയറ്റുമതി ഉയർത്താനും സൗദി നിർമിത (മെയ്ഡ് ഇൻ സൗദി അറേബ്യ) പ്രോഗ്രാം ഏറെ പ്രധാനമാണ്. വ്യവസായ മേഖലാ വികസന പ്രോഗ്രാമിന്റെ ഭാഗമായി നിക്ഷേപങ്ങൾ ആകർഷിക്കാനും സ്വകാര്യ മേഖലാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അനുയോജ്യമായ പശ്ചാത്തല സൗകര്യങ്ങൾ സമീപ കാലത്ത് ഒരുക്കിയിട്ടുണ്ട്. 
സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്താനും വ്യാവസായിക ശക്തിയായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കാനും ലോജിസ്റ്റിക്‌സ് സേവന മേഖലയിൽ ആഗോള തലത്തിൽ മുൻനിര പ്ലാറ്റ്‌ഫോം ആയി മാറാനും ലക്ഷ്യമിട്ടാണിതെന്നും വ്യവസായ മന്ത്രി പറഞ്ഞു. സൗദിയിൽ 35 ഇൻഡസ്ട്രിയൽ സിറ്റികളുണ്ട്. വ്യവസായ മേഖലയിൽ ആകെ 1.1 ട്രില്യൺ റിയാലിന്റെ നിക്ഷേപങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 


 

Latest News