റിയാദ് - അഞ്ചു വർഷത്തിനുള്ളിൽ പ്രത്യക്ഷവും പരോക്ഷവുമായ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നതായി കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പുതിയ പഞ്ചവത്സര തന്ത്രം കിരീടാവകാശിയുടെ അധ്യക്ഷതയിലുള്ള ഫണ്ട് ഡയറക്ടർ ബോർഡ് അംഗീകരിച്ചു.
കഴിഞ്ഞ വർഷാവാസാനത്തോടെ ആസ്തികൾ ഇരട്ടിയായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വർധിപ്പിച്ചു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തികൾ 1.5 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് പുതിയ പത്തു മേഖലകൾ സജീവമാക്കുന്നതിൽ ഫണ്ട് പങ്കാളിത്തം വഹിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും 3,31,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും കിരീടാവകാശി പറഞ്ഞു.