തിരുവനന്തപുരം- സോളാർ കേസുകൾ സി.ബി.ഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വർഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന സർക്കാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണെന്ന് ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ജസ്റ്റിസ് അരിജിത് പസായത് ഈ പരാതിയിൽ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സർക്കാരിന് നിയമോപദേശം നൽകിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയർക്ക് തിരിച്ചറിയാനാവുമെന്നും ചെന്നിത്തല വ്യക്തമാക്കി.