ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഭരണത്തുടർച്ച എന്ന ഒരേയൊരു താൽപര്യം മുൻനിർത്തി സി.പി.എം കേരളത്തിൽ വർഗീയ സാമുദായിക രാഷ്ട്രീയം കളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. കേന്ദ്രത്തിലെ സംഘ് പരിവാർ സർക്കാരിന്റെ അജണ്ടകൾ നടപ്പിലാക്കുന്ന ഉപകരണമായി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് മാറിക്കഴിഞ്ഞു. കോർപറേറ്റുകൾക്ക് പരവതാനി വിരിച്ച പിണറായിയുടെ കാലത്ത് നടന്ന എല്ലാ കൺസൾട്ടൻസി ഇടപാടുകളെ സംബന്ധിച്ചും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടിൽ നടന്ന പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ, മഹ്ജർ മേഖലാ പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ എല്ലാവിധ ദുഷ് പ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മികച്ച വിജയം നേടിയതായി അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖലാ ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാർട്ടി അംഗത്വ കാമ്പയിൻ കൺവീനർ കെ.എം കരീം, എ.കെ സൈതലവി എന്നിവർ സംസാരിച്ചു. സാദിഖലി തുവ്വൂർ ഗാനമാലപിച്ചു. ഷഫീഖ് മേലാറ്റൂർ, സൈനുൽ ആബിദീൻ, എൻ.കെ അഷ്‌റഫ്, അസീസ് കണ്ടോത്ത്, അബൂതാഹിർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വേങ്ങര നാസർ സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.