Sorry, you need to enable JavaScript to visit this website.

മോഡി വേദിയിലിരിക്കെ 'ജയ് ശ്രീറാം' വിളികള്‍; വിളിച്ചു വരുത്തി അപമാനിക്കരുതെന്ന് മമത, പ്രസംഗം നിര്‍ത്തി- Video

കൊല്‍ക്കത്ത- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്ത വിക്ടോറിയ മെമോറിയലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും വേദിയിലിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു നേരെ 'ജയ് ശ്രീറാം' വിളികളുയര്‍ന്നു. മമതയെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോഴാണ് സദസ്സിൽ നിന്ന് ബഹളമുണ്ടായത്.   കടുത്ത അതൃപ്തി മമത വേദിയില്‍ തന്നെ പ്രകടിപ്പിച്ചു. തന്നെ വിളിച്ചു വരുത്തി അപമാനിക്കരുതെന്ന് മമത രോഷത്തോടെ പറഞ്ഞു. 'എന്നെ ഇവിടെക്ക് വിളിച്ചു വരുത്തിയ ശേഷം അപമാനിക്കരുത്. ഇതൊരു രാഷ്ട്രീയ പരിപാടി അല്ല. ഒരു സര്‍ക്കാര്‍ പരിപാടിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയാണെങ്കില്‍ അവരെ ഒരിക്കലും അപമാനിക്കരുത്,' മമത പറഞ്ഞു. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച മമത പ്രസംഗം വെട്ടിച്ചുരുക്കുകയും ചെയ്തു. വളരെ അപൂര്‍വമായെ മമത പ്രധാനമന്ത്രി മോഡിയുമായി വേദി പങ്കിട്ടുട്ടുള്ളൂ.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ബിജെപി ബംഗാളില്‍ ജയ് ശ്രീറാം മുദ്രാവാക്യം വ്യാപകമാക്കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതുപയോഗിക്കുന്നതിനെതെ നേരത്തേയും മമത പ്രതികരിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പല സാഹചര്യങ്ങളിലും മമത ഉള്‍പ്പെടെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ മുദ്രാവാക്യമായി ഇതുപയോഗിച്ചിട്ടുണ്ട്. ഇത് വിദ്വേഷവും സംഘര്‍ഷവും പ്രചരിപ്പിക്കാനുള്ള മനപ്പൂര്‍വമുള്ള ശ്രമാണെന്നും ഇതിനെ എതിര്‍ക്കണമെന്നും മമത നേരത്തെ പ്രതികരിച്ചിരുന്നു.

Latest News