കണ്ണൂർ - തങ്ങളുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിർമ്മിച്ച് അതിലൂടെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സി.പി.എം നേതാക്കളായ പി.ജയരാജൻ, ബിജു കണ്ടക്കൈ എന്നിവർ കണ്ണൂർസിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാറാത്ത് പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്‌ലിം ലീഗിന് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിന് വിവിധ മഹല്ല് കമ്മിറ്റികളുടെയും സമസ്തയുടെയും ഭാരവാഹികളായ കണ്ണാടിപ്പറമ്പിലെ ഒ.പി.മൂസഹാജിയേയും മകൻ ഫാസിലിനേയും ചിലർ നവ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. മൂസഹാജിയെ സാമൂഹികമായി ഒറ്റപ്പെടുത്താനും നവ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു.ഇത് സംബന്ധിച്ച് മൂസ ഹാജിയും മകനും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ പി.ജയരാജനും സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറിയുമായ ബിജു കണ്ടക്കൈയും മൂസ ഹാജിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.ജയരാജന്റെയും ബിജു കണ്ടക്കൈയുടെയും പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഇതിലൂടെ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. അൻസാരി അഹമ്മദ്, അനുമോൾ എന്നിവരുടെ പേരിലാണ് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വ്യാപകമായി പ്രചാരണം നടന്നത്. ഫേസ്ബുക്കിലെ സ്‌ക്രീൻ ഷോട്ടുകളടക്കമാണ് ഇരുവരും പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹകരണത്തോടെയാണ് അന്വേഷണം.