കൊച്ചി- മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയിയില്‍ എതിര്‍ത്തിരുന്നു.നേരത്തെ തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുത് എന്ന ഉപാധികളാണ് കോടതി വെച്ചിരിക്കുന്നത്.
ഒരു വനിത ഐപിഎസ് ഓഫിസർ കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശം നല്‍കി. പീഡനത്തിന് ഇരയായ കുട്ടിയെ വിദഗ്ധമായ ശരീര പരിശോധനയ്ക്കു വിധേയനാക്കണം. ഇതിനായി പരിചയ സമ്പന്നരായ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉൾപ്പെടുന്നതായിരിക്കണം ബോർഡ്. ആവശ്യമെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെടുകയാണെങ്കിൽ കുട്ടിയെ പിതാവിന്റെ അടുക്കൽനിന്നു മാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാവുന്നതാണ് എന്നും കോടതി നിർദേശിച്ചു.
അമ്മ രാത്രിയില്‍ മോശമായി പെരുമാറിയെന്ന പരാതി കെട്ടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നതോടെ കേസ് വിവാദമായിരുന്നു. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയിയെ അറിയിച്ചിരുന്നത്. അമ്മയുടെ പക്കല്‍ നിന്ന് പല നിര്‍ണായക തെളിവുകളും കണ്ടെത്തിയതായും ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും, തെളിവുകള്‍ കൃത്രിമമായി തയാറാക്കിയത് ആണെന്നുമാണ് കേസില്‍ പ്രതിയായ അമ്മയുടെ വാദം.
മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു.