റിയാദ് - മൊറോക്കോ രാജാവിന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ ഖത്തർ പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫുമാരും നിരവധി മാധ്യമ പ്രവർത്തകരും മാപ്പ് പറഞ്ഞു. രാഷ്ട്രീയ സന്ദേശം അടങ്ങിയ ഷാൾ മൊറോക്കൊ രാജാവ് മുഹമ്മദ് ആറാമൻ പ്രദർശിപ്പിക്കുന്ന ഫോട്ടോയാണ് ഖത്തർ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. സന്ദേശങ്ങളൊന്നും രേഖപ്പെടുത്താത്ത വെള്ള ഷാൾ ആണ് മൊറോക്കൊ രാജാവ് പ്രദർശിപ്പിച്ചത്.
ഈ ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ കൃത്രിമം കാണിച്ച് ഷാളിൽ രാഷ്ട്രീയ സന്ദേശം രേഖപ്പെടുത്തിയാണ് ഖത്തർ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. നിലവിലെ പ്രതിസന്ധിയിൽ മൊറോക്കൊ രാജാവ് ഖത്തറിന് പിന്തുണ പ്രഖ്യാപിക്കുന്നതായി വ്യാജ ഫോട്ടോ സൂചിപ്പിച്ചു. ലോകം നിങ്ങളെടുത്തോളൂ, ഞങ്ങൾക്ക് തമീം മതി എന്ന സന്ദേശമാണ് ഫോട്ടോഷോപ്പിലൂടെ ചിത്രത്തിൽ ഖത്തർ മാധ്യമങ്ങൾ കൂട്ടിച്ചേർത്തത്.
ഖത്തർ മാധ്യമങ്ങൾ പ്രചരിപ്പിച്ച ഫോട്ടോഷോപ്പ് ഫോട്ടോ.
ഫോട്ടോ പുറത്തു വന്നതിനു പിന്നാലെ ഇത് നിഷേധിച്ച് മൊറോക്കൊ രംഗത്തെത്തി. രാഷ്ട്രീയ സന്ദേശങ്ങൾ അടങ്ങിയ ഷാൾ ഖത്തർ സന്ദർശനത്തിനിടെ രാജാവ് ഉയർത്തിയിട്ടില്ലെന്ന് രാജാവിന്റെ ഉപദേഷ്ടാവ് യാസിർ അൽസനാകി പറഞ്ഞു. ഖത്തർ സന്ദർശനത്തിനിടെ താൻ മുഴുസമയം രാജാവിനൊപ്പമുണ്ടായിരുന്നു. ഇത്തരമൊരു ഫോട്ടോയ്ക്ക് രാജാവ് പോസ് ചെയ്തിട്ടില്ലെന്നും യാസിർ അൽസനാകി മൊറോക്കൊ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഖത്തർ പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫുമാരും മാധ്യമ പ്രവർത്തകരും മാപ്പ് പറഞ്ഞത്. ഖത്തറിലെ അറിയപ്പെട്ട മാധ്യമ പ്രവർത്തകരായ ഖാലിദ് അൽജാസിം, അബ്ദുല്ല അൽഅദ്ബ അൽമരി, മാജിദ് അൽഖുലൈഫി, ജാബിർ അൽഹർമി എന്നിവരല്ലാം വ്യാജ ഫോട്ടോകൾ പ്രചരിപ്പിച്ചു. ഖത്തർ ഭരണകൂടവുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മാധ്യമ പ്രവർത്തകരാണിവർ. ഖത്തർ മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയില്ലായ്മക്കുള്ള പുതിയ തെളിവായി മൊറോക്കൊ രാജാവിന്റെ പേരിലുള്ള ഫോട്ടോഷോപ്പ് ഫോട്ടോ മാറി. ഖത്തർ മാധ്യമങ്ങളെ ആശ്രയിക്കുന്നവർക്കും ഇത് പാഠമായി.
വ്യാജ ഫോട്ടോ ഖത്തർ ഭരണകൂടത്തിന്റെ മുഖവും വികൃതമാക്കി. സംഭവത്തിൽ ഗവൺമെന്റ് നേരിട്ടും ക്ഷമാപണം നടത്തി. വ്യാജ ഫോട്ടോ പ്രചരിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗവൺമെന്റ് ലൈസൻ ഓഫീസ് ഡയറക്ടർ സൈഫ് ബിൻ അഹ്മദ് അൽഥാനി പറഞ്ഞു. മൊറോക്കൊ രാജാവിന്റെ സന്ദർശനം പരാജയപ്പെടുത്തുന്നതിന് ശ്രമിച്ചാണ് ഫോട്ടോയിൽ കൃത്രിമം കാണിച്ചത്. ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തുന്നതിന് അന്വേഷണം നടത്തും.
വ്യാജ ഫോട്ടോയ്ക്ക് ചില ഏജൻസികളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ചത് ഖേദകരമാണെന്നും സൈഫ് ബിൻ അഹ്മദ് അൽഥാനി പറഞ്ഞു. യു.എ.ഇ സന്ദർശനം പൂർത്തിയാക്കിയാണ് മൊറോക്കൊ രാജാവ് ഖത്തറിലെത്തിയത്. ഖത്തർ പ്രതിസന്ധി ഉടലെടുത്ത ശേഷം മൊറോക്കൊ രാജാവ് നടത്തുന്ന ആദ്യത്തെ മേഖലാ പര്യടനമാണിത്. ദോഹ സന്ദർശനത്തിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി മുഹമ്മദ് ആറാമൻ രാജാവ് ചർച്ച നടത്തിയിരുന്നു.