Sorry, you need to enable JavaScript to visit this website.

എടവണ്ണയില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

എടവണ്ണ-കൂട്ടുകാരികളായ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.എടവണ്ണ പത്തപ്പിരിയം പാണ്ടിയാടിലെ മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (ഏഴ്),കളരിക്കല്‍ കണ്ണച്ചംതൊടി ജിതേഷിന്റെ മകള്‍ ആരാധ്യ (അഞ്ച്) എന്നിവരാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ മരിച്ചത്.
 വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ സന്ധ്യകഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്. അയല്‍വീടുനടുത്ത് പാടവക്കത്തുള്ള ചെറിയ കുളത്തിലാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഉറ്റകൂട്ടുകാരികളായ ആരാധ്യയും ഭാഗ്യശ്രീയും എല്ലാ ദിവസവും അടുത്ത വീട്ടിലെ മുറ്റത്ത് വൈകുന്നേരങ്ങളില്‍ കളിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ കളിക്കുന്നത് വീട്ടുകാര്‍ കണ്ടതാണ്.സന്ധ്യകഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ അയല്‍വീടുകളില്‍ അന്വേഷിച്ചു. അവിടെയൊന്നും എത്തിയിട്ടില്ലെന്നറിഞ്ഞതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.കുട്ടികള്‍ കളിച്ചിരുന്ന വീടിന് നൂറുമിറ്റര്‍ അകലെ പാടത്തുള്ള ചെറിയ കുളത്തിന് സമീപം ഇവരുടെ ചെരുകള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ മുങ്ങി പരിശോധിച്ചപ്പോളാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടികളെ കണ്ടത്.
ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്‌കൂളില്‍ രണ്ടാം ക്ലാസിലും ആരാധ്യ മഞ്ചേരി നുസ്റത്ത് സ്‌കൂള്‍ എല്‍.കെ.ജിയിലുമാണ് പഠിച്ചിരുന്നത്. എടവണ്ണ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുധീഷ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാഗ്യശ്രിയുടെ മാതാവ്: പ്രീത.
സഹോദരി: അനുഗ്രഹ. ആരാധ്യയുടെ മാതാവ്: അജ്ഞു. സഹോദരി: ആര്‍ദ്ര.

 

Latest News